ലക്നൗ : അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനത്തിനായി ഭക്തജന ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. പ്രതിദിനം മൂന്ന് ആരതികൾ നടക്കുന്നതിനാൽ ക്ഷേത്ത്രിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ച സാഹചര്യത്തിൽ ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് .
അയോദ്ധ്യയിൽ എത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കുന്നതിനായി സുഗ്രീം ഫോർട്ട് ഭക്തി പാതയ്‌ക്ക് സമീപം താത്ക്കാലിക കേന്ദ്രം അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, ഭക്തർക്ക് ഇരിപ്പിടം, വെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു.
അയോദ്ധ്യയിൽ നടക്കുന്ന മൂന്ന് ആരതികൾക്കും ദർശനം ലഭിക്കാൻ ട്രസ്റ്റ് അധികൃതർ പാസുകൾ വിതരണം ചെയ്യും. നേരത്തെ ദർശൻ മാർഗിലെ താത്ക്കാലിക ഓഫീസിലാണ് പാസ് ലഭ്യമായിരുന്നത്. ഇപ്പോൾ വർദ്ധിച്ചുവരുന്ന ഭക്തജന തിരക്കും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത് ആരതിയുടെ പാസുകൾ സഹായ കേന്ദ്രത്തിൽ ലഭ്യമാക്കുന്ന വിധത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പാസ് ലഭിക്കുന്നതിനായി ഭക്തർ സഹായ കേന്ദ്രത്തിൽ കൊണ്ടുവരേണ്ടത് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. പരമാവധി 60 ഭക്തർക്ക് ഒരു സമയം മൂന്ന് ആറാട്ടുകളിലും പങ്കെടുക്കാം. രാവിലെ നടക്കുന്ന ആരതിയിൽ 30 പേർക്കും ഉച്ചയ്‌ക്ക് 15 പേർക്കും വൈകിട്ട് 60 പേർക്കും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.
Comments