തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇത് നിർദ്ദേശിച്ചത്. ഇത്തവണ സംസ്ഥാനത്ത് മഴക്കാലം ജൂൺ 4ന് തുടങ്ങുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നു. ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനം ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആദ്യ ആഴ്ചയിൽ തന്നെ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരോ ജില്ലാ കളക്ടർമാരോ യോഗത്തിന് നേതൃത്വം നൽകണം. യോഗത്തിൽ ഓരോ പ്രവർത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ആപതാമിത്ര, സിവിൽ ഡിഫൻസ് തുടങ്ങിയ പരിശീലനം ലഭിച്ചവർക്ക് പ്രാദേശികമായി രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ലഭ്യമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സ്ഥലമോ കെട്ടിടമോ കണ്ടെത്തി രക്ഷാപ്രവർത്തിനുള്ള ഉപകരണങ്ങൾ വാങ്ങിയോ വാടകയ്‌ക്ക് എടുത്തോ സൂക്ഷിക്കണം. പരിശീലനം നേടിയ സന്നദ്ധപ്രവർത്തകരെ അഗ്നി സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിൽ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം
അതിതീവ്രമഴ ലഭിച്ചാൽ നഗരമേഖകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ അതിതീവ്രമഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് മുന്നൊടിയായി ഡ്രെയിനേജ് സംവിധാനങ്ങളിലെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഓപ്പറേഷൻ ബ്രേക്ക്ത്രൂ, ഓപ്പറേഷൻ അനന്ത തുടങ്ങിയവക്ക് തുടർച്ചയുണ്ടാവണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തരമുൻകരുതലുകൾ എടുക്കണം.
അപകട സ്ഥിതിയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവർത്തനം ക്യാമ്പയിൻ മോഡിൽഡ്രൈവ് നടത്തി മഴക്ക് മുന്നോടിയായി പൂർത്തീകരിക്കണം. റോഡ് പണിനടക്കുന്നയിടങ്ങളിൽ സുരക്ഷാബോർഡുകൾ ഉറപ്പാക്കണം. റോഡിലെ കുഴികൾ അടക്കാനുള്ള നടപടിയും അടിയന്തരമായി സ്വീകരിക്കണം. കുഴികളുള്ള സ്ഥലങ്ങളിൽ ആളുകൾക്ക് അപകടം പറ്റാതിരിക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഓടകൾ വൃത്തിയാക്കാൻ തുറന്നിടുകയോ, സ്ലാബുകൾ തകരുകയോ ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. ഇവയുടെ അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തീകരിച്ച് നടപ്പാതകൾ സുരക്ഷിതമാക്കണം.
ക്യാമ്പുകളിളെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പുകൾ നടത്താൻ കണ്ടെത്തിയ കെട്ടിടങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രാദേശിക സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തണം. ക്യാമ്പിലേക്കുള്ള വഴികൾ ഉൾപ്പെടെ മാർക്ക് ചെയ്തുകൊണ്ടായിരിക്കണം ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പ്രവർത്തനം നടന്നു എന്ന് തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ഉറപ്പ് വരുത്തണം. ഇത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം.
ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലയിൽ ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നൽകണം. ആളുകൾക്ക് അപകടസാധ്യത മനസ്സിലാക്കി ക്യാമ്പുകളിലേക്ക് സ്വയം മാറാൻ സാധിക്കുന്നതരത്തിൽ പരിശീലനം നൽകണം. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ അപകടസാധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷ മുന്നറിയിപ്പ് നൽകാൻ ആവശ്യമായ സംവിധാനം ഒരുക്കണം. ഇത്തരം കേന്ദ്രങ്ങളിൽ ഗാർഡുമാർക്കും വനവകുപ്പ് ഉദ്യോഗസ്ഥർക്കും അടിയന്തിരബന്ധപ്പെടലുകൾക്കായി ഉപകരണങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023 ലെ ഓറഞ്ച് ബുക്ക് യോഗം ഈ തീരുമാനങ്ങളെ അംഗീകരിച്ചു.
അതേ സമയം കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. 31നും 1നും ഇടുക്കി, 2ന് പത്തനംതിട്ട, ഇടുക്കി, 3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. എന്നാൽ കേരള കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
2, 3 തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട് ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ്് അറിയിച്ചിട്ടുണ്ട്.
Comments