ന്യൂഡൽഹി: കേരളമടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബീഹാറിലെ പുൽവാരി ഷെരീഫ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. 25- ലധികം കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. പട്നയിലെ പുൽവാരി ഷെരീഫ് മേഖലയിൽ പിഎഫ്ഐ നടത്തിയ അക്രമങ്ങളിലും ഗൂഢാലോചനയിലും അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പ്രതികളുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിൽ കോഴിക്കോടും, കാസർഗോഡും തിരുവനന്തപുരത്തും റെയ്ഡ് നടന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന അക്രമ പരമ്പരയിൽ ആദ്യം പോലീസ് കേസെടുക്കുകയും പിന്നീട് എൻഐഎ ഏറ്റെടുക്കുകയുമായിരുന്നു. പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാനുള്ള നീക്കങ്ങൾ വ്യക്തമാക്കുന്ന വിഷൻ 2047 ഇന്ത്യ സൂചിപ്പിക്കുന്ന ലഘുലേഖകളാണ് കണ്ടെത്തിയിരുന്നത്. കേസിൽ ആറ് പേരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ പാട്‌ന സന്ദർശനവേളയിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്താനും, പ്രധാനമന്ത്രിയെ അപായപ്പെടുത്താനുമുള്ള ഗൂഢാലോചനകളാണ് പിഎഫ്‌ഐ ഭീകരവാദികൾ ബീഹാറിൽ നടത്തിയത്. ജൂലൈ 12ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പായി 11ന് നടന്ന റെയ്ഡിൽ പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ള രഹസ്യ യോഗങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നു.
ഈ വർഷം ഫെബ്രുവരി 4-5 തീയതികളിൽ ബിഹാറിലെ മോത്തിഹാരിയിൽ എട്ട് സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയിരുന്നു. കൊലപാതകം നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജീകരിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമാധാനവും സാമുദായിക സൗഹാർദവും തകർക്കാൻ ലക്ഷ്യമിട്ടുള്ള അപകീർത്തികരവും പ്രകോപനപരവുമായ ഫെയ്സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടിരുന്നു. അതേസമയം പിഎഫ്‌ഐ ബന്ധത്തെ തുടർന്ന് നിലമ്പൂരിലും കൊണ്ടോട്ടിയിലും മഞ്ചേശ്വരത്തും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടന്നു. നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു.
Comments