തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ട കേസിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കേരള സർവകലാശാല ഡിജിപിയ്‌ക്ക് നൽകിയ പരാതി കാട്ടാക്കട പോലീസിന് കൈമാറി ദിവസങ്ങൾ പിന്നിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. അതേസേമയം, എ വിശാഖിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റ് നടപടികൾ സ്വീകരിക്കാൻ സിപിഎമ്മും തയാറായിട്ടില്ല.
എസ്എഫ്‌ഐ ആൾമാറാട്ട വിവാദം പുറത്തായി രണ്ടാഴ്ചകൾ കഴിയുമ്പോഴും പ്രതിയെന്ന് ആരോപിക്കുന്നവരുടെ മൊഴിയെടുക്കാൻ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ആൾമാറാട്ട വിവാദം പുറത്തായി അടുത്ത ദിവസം തന്നെ പ്രിൻസിപ്പൽ ജി ജെ ഷൈജു നേരിട്ട് രേഖകൾ എല്ലാം സർവകലാശാലയ്‌ക്ക് കൈമാറുകയും രജിസ്ട്രാർ ഈ രേഖകളെല്ലാം ഡിജിപി ഉൾപ്പെടെയുള്ളവർക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ കോളേജിലെയും യൂണിവേഴ്‌സിറ്റിയിലെയും രേഖകൾ പരിശോധിക്കുകയാണെന്നും മൊഴിയെടുക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല എന്നുമാണ് കാട്ടാക്കട പോലീസ് നൽകുന്ന വിശദീകരണം.
പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെയും ജില്ലയിലെ പ്രധാന എംഎൽഎമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോഴാണ് അന്വേഷണം വൈകിപ്പിക്കാൻ സിപിഎമ്മും തീരുമാനിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ ആരംഭിച്ച അന്വേഷണങ്ങളൊന്നും സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പൂർത്തിയാക്കിയിട്ടുമില്ല. അന്വേഷണ സംഘം കൂടുതൽ റിപ്പോർട്ടുകൾ ഇതുവരെ നൽകിയിട്ടില്ല. വ്യക്തമായ രാഷ്‌ട്രീയ ഇടപെടലുകൾ ഉള്ളതിനാലാണ് തുടർനടപടികൾ പോലീസ് വൈകിപ്പിക്കുന്നതെന്നാണ് ഉയർന്ന് വരുന്ന ആരോപണം.
Comments