ശ്രീനഗർ: പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം സാംബ ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച പുലർച്ചയോടെയാണ് നുഴഞ്ഞുകയറ്റക്കാരൻ അതിർത്തി സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുന്നത്.
സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ഇത് വകവെയ്‌ക്കാതെ മുന്നോട്ട് നീങ്ങുകയായിരുന്നു. വെടിയുതിർക്കുമെന്ന് സുരക്ഷാ സേന അറിയിച്ചെങ്കിലും ഇയാൾ ഇത് വകവെയ്‌ക്കാതെ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് അതിർത്തി സുരക്ഷാ സേന ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ കൊല്ലപ്പെട്ടു.
അതേസമയം കഴിഞ്ഞദിവസം പഞ്ചാബിൽ ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം അതിർത്തി സുരക്ഷാ സേന ഡ്രോൺ വെടിവെച്ചിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും മൂന്ന് പാക്കറ്റുകളിലായി 3.2 കിലോഗ്രാം മയക്കുമരുന്ന് ബിഎസ്എഫ് കണ്ടെത്തിയിരുന്നു.
Comments