ആലപ്പുഴ: സിപിഎമ്മിന് പിന്നാലെ സിപിഐയിലും ലൈംഗികാതിക്രമ പരാതി. ആലപ്പുഴ തെക്കൻ മേഖലയിലെ ഒരു ജില്ലാ കൗൺസിൽ അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രമുഖ പാർട്ടി കുടുംബത്തിലെ അംഗമായ യുവതിയാണ് സംസ്ഥാന നേതൃത്വത്തോട് പരാതി പറഞ്ഞിരിക്കുന്നത്. എന്നാൽ പരാതിയിന്മേൽ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന യുവതി പാർട്ടി സംസ്ഥാന സെക്രട്ടറിയെ നേരിട്ട് കണ്ടാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പാർട്ടി അന്വേഷിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. പക്ഷേ ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. ഈ വിഷയം പാർട്ടി സംവിധാനത്തിൽ അന്വേഷിച്ചെങ്കിലും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. നടപടിയെടുത്തതായി പ്രവർത്തകർക്ക് അറിയുകയുമില്ല. എന്നാൽ യുവതി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.
ആരോപണം നേരിടുന്ന ജില്ലാ കൗൺസിൽ അംഗം വിവാഹിതയായ സ്ത്രീയിൽ നിന്നും പണം തട്ടിയതായി പരാതിയുണ്ട്. മുൻപ് എഐഎസ്എഫ് ജില്ലാ ഭാരവാഹിയായിരുന്ന പ്രവാസിയുടെ ഭാര്യയുമായി അടുപ്പം സ്ഥാപിച്ച ഈ നേതാവ് വൻ തുകയും സ്വർണ്ണവും തട്ടിയെടുത്തെന്ന് ബന്ധുക്കൾ പറയുന്നു. ഈ ദമ്പതികൾ അടുത്തിടെ വിവാഹമോചനം നേടി. എങ്കിലും ആ പ്രശ്നത്തിലും പാർട്ടി നടപടിയെടുത്തിട്ടില്ല.
ആരോപണവിധേയനായ ജില്ലാ കൗൺസിൽ അംഗത്തിനെതിരെ സമാനമായ ഒന്നിലേറെ പരാതി ഉയർന്നിട്ടും നേതൃത്വം നടപടിയെടുക്കാത്തത് പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ടാക്കിയിരിക്കുകയാണ്.
Comments