ലക്നൗ: കൊല്ലപ്പെട്ട ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിനും സഹോദരൻ അഷ്റഫിനും യുഎഇ-യിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ യുപി പോലീസ്. ഇതിന്റെ ഭാഗമായി ദുബായിൽ ബിസിനസ്സ് ചെയ്യുന്ന ആളുകളുമായി അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. ഉത്തർപ്രദേശിലെ കരേലി, സംഗം നഗരങ്ങളിൽ നിന്നും ദുബായിൽ പോയി ജോലി ചെയ്യുന്നവരുമായാണ് യുപി പോലീസ് ബന്ധപ്പെട്ടിരിക്കുന്നത്.
ആതിഖും അഷ്റഫും കൊല്ലപ്പെട്ടതിനാൽ ദുബായിലും മറ്റ് രാജ്യങ്ങളിലുമായി അനധികൃതമായി അവർ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നത് പോലീസിനും മറ്റ് ഏജൻസികൾക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാൽ പോലും, ആതിഖ്- അഷ്റഫ് സഹോദരങ്ങൾ ദുബായിൽ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നുള്ള വ്യക്തമായ വിവരം ലഭിച്ചതിനാൽ അന്വേഷണം ശക്തമാക്കാനാണ് പ്രയാഗ്രാജ് പോലീസിന്റെ തീരുമാനം. മാഫിയ സഹോദരങ്ങളുടെ സ്വത്തുവിവരങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് യുപി പോലീസ്.
ദുബായിലെ ഒരു ഹോട്ടലിൽ ബിൽഡർ മുഖേന ആതിഖ് നിക്ഷേപം നടത്തിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. ആതിഖും അഷ്റഫും വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ്, അഷ്റഫിന്റെ ഭാര്യാസഹോദരൻ സദ്ദാം ദുബായിലേക്ക് രക്ഷപ്പെട്ടിരുന്നു. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ഇയാൾ ജോലി ചെയ്യുന്നുണ്ട് എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. സദ്ദാമിനെപ്പറ്റിയുള്ള വിവരം കൈമാറുന്നവർക്ക് യുപി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ആതിഖിന്റെയും അഷ്റഫിന്റെയും ബിസിനസ് കൈകാര്യം ചെയ്യാനാണ് സദ്ദാം ദുബായിലേക്ക് രക്ഷപ്പെട്ടതെന്നാണ് സംശം. ആതിഖിന്റെ ഭാര്യ ഷൈസ്ത പർവീനും ഒളിവിലാണ്.
Comments