ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഹർജി നൽകിയ കൊച്ചി സ്വദേശിയ്‌ക്കെതിരെ ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹർജി പ്രശസ്തിയ്‌ക്ക് വേണ്ടി മാത്രമാണെന്നും കോടതി വിമർശിച്ചു.
കൊച്ചി സ്വദേശി റബേക്കാ ജോസഫാണ് ഹർജി നൽകിയത്. റെബേക്കയുടെ ഹർജിയിൽ കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടർന്ന് കളകാട് മുണ്ടതുറൈ കടുവാ സങ്കേതത്തിലേക്ക് പൊതുജനങ്ങൾക്ക് ശല്യമുണ്ടാകാത്ത വിധം മാറ്റുമെന്ന് തമിഴ്‌നാട് സർക്കാർ അറിയച്ചതോടെ ആനയെ തുറന്നുവിടാൻ അനുവദിക്കുകയായിരുന്നു. അരിക്കൊമ്പനെ മതികെട്ടാൻ ചോല മേഖലയിൽ വിടണമെന്നാവശ്യപ്പെട്ടായിരുന്നു റെബേക്കയുടെ ഹർജി.
അരിക്കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ കെ. സുബ്രഹ്‌മണ്യൻ, വിക്ടോറിയ ഗൗരി എന്നിവരുടെ ബെഞ്ചാണ് ഫോറസ്റ്റ് റേഞ്ചിന് കൈമാറാൻ നിർദ്ദേശിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന റബേക്കയുടെ ആവശ്യം കോടതി തള്ളി. പിന്നാലെയാണ് പബ്ലിസിറ്റി താത്പര്യ ഹർജിയാണെന്ന് കോടതി വിമർശിച്ചത്.
Comments