പാലക്കാട്: പെൺകുട്ടിയുടെ മുഖം മറച്ച് ഡിവൈഎഫ്ഐ. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് പെൺകുട്ടിയുടെ മുഖം ഡിവൈഎഫ്ഐ മറച്ചത്. പാലക്കാട് നഗരസഭയിലെ പതിനാറാം വാർഡ് ഡിവൈഎഫ്ഐ യൂണിറ്റാണ് പെൺകുട്ടിയുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഇസ്ലാം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള വാർഡിലാണ് സംഭവം.
മുസ്ലിം ലീഗിന്റെ കുത്തക വാർഡായ 16-ാം വാർഡിൽ ആദ്യമായാണ് എൽഡിഎഫ് ജയിച്ചത്. കഴിഞ്ഞദിവസമാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കി വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടി ഡിവൈഎഫ്ഐ സംഘടിപ്പിച്ചത്. വേദിയിൽ വന്ന് അനുമോദനം ഏറ്റുവാങ്ങുന്ന ആൺകുട്ടികളുടെ മുഖം മറക്കാതെയും, പെൺകുട്ടികളുടെ മുഖം മറച്ചുമാണ് പരിപാടിയുടെ ഫോട്ടോ വാർഡ് കൗൺസിലർ നവമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
നാഴികയ്ക്ക് നാല്പത് വട്ടം പുരോഗമനം പറയുന്ന ഡിവൈഎഫ്ഐയാണ് പെൺകുട്ടിയുടെ മുഖം മറച്ച് ചിത്രം പങ്കുവെച്ചത്. ഇതോടെ വിമർശനം കടുത്തു. ഡിവൈഎഫ്ഐയിലെ ഇസ്ലാമിസ്റ്റുകളുടെ സാന്നിധ്യമാണ് ഇത് സൂചിപ്പിക്കുന്നതെന്നായിരുന്നു വിമർശനം. ഇതോടെ, പെൺകുട്ടി പുരസ്കാരം ഏറ്റുവാങ്ങുന്ന ഫോട്ടോ വാർഡ് കൗൺസിലർ മുക്കുകയും ചെയ്തു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.എ റിയാസുദിൻ ആണ് സമ്മാനം വിതരണം ചെയ്തത്.
Comments