ന്യൂഡൽഹി: പ്രതിപക്ഷ ഐക്യനീക്കങ്ങളെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. എല്ലാവർക്കും റാലിയും യോഗങ്ങളും നടത്താൻ അവകാശമുണ്ട്. എല്ലാ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം ശ്രമങ്ങൾ നടക്കാറുണ്ട്. ഇതൊന്നും ആദ്യമായി നടക്കുന്ന സംഭവമല്ല. എന്നാൽ പ്രതിപക്ഷ കക്ഷികൾ എല്ലായിപ്പോഴും രണ്ട് ധ്രുവങ്ങളിലായി ഒതുങ്ങുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ ജൂൺ 23 ന് പട്നയിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രതിപക്ഷ ഐക്യ യോഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ബിഹാർ മുൻ ഉപമുഖ്യമന്ത്രികൂടിയായ സുശീൽ കുമാർ പ്രതികരിച്ചത്. യോഗത്തിലേക്ക് എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ആദ്യം ജൂൺ 12 നായിരുന്നു യോഗം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അത് 23 ലേക്ക് മാറ്റുകയായിരുന്നു. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, അരവിന്ദ് കേജ്രിവാൾ എന്നിവർ യോഗത്തിലെത്തുമെന്ന് ജെഡിയു വ്യക്തമാക്കി.
Comments