ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവരെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ എൻഐഎ സംഘം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ലണ്ടനിലെ സുരക്ഷാ ഏജൻസിയും അന്വേഷണം നടത്തിവരികയാണ്.
ഈ വർഷം മാർച്ച് പതിനൊന്നിനാണ് ഖാലിസ്ഥാൻ വാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അതിക്രമിച്ച് കയറി ഇന്ത്യൻ പതാക വലിച്ചെറിഞ്ഞത്. ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെതിരെയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമായപ്പോഴായിരുന്നു ലണ്ടനിലെ ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം. സംഭവത്തിൽ അന്വേഷണം ഏറ്റെടുത്തിരുന്ന എൻഐഎ ലണ്ടനിലെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് തുടർ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ പതാക വലിച്ചെറിഞ്ഞവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് യുകെ നയതന്ത്ര പ്രതിനിധികൾ ഉറപ്പ് നൽകിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടികൾക്ക് കേന്ദ്ര സർക്കാർ നീക്കം തുടരുന്നുണ്ട്. ലണ്ടനിൽ അനിഷ്ഠ സംഭവമുണ്ടായ ഉടൻ ഇന്ത്യയിലെ ലണ്ടൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
Comments