തൃശൂർ: ഇന്ത്യൻ കറൻസി നൽകിയാൽ ഇരട്ടി മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന് വാഗ്ദാനം നൽകി വിരമിച്ച ബാങ്ക് മാനേജരിൽ നിന്ന് 60 ലക്ഷം തട്ടിയ കേസിൽ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. തൃശൂർ പരയ്ക്കാട് അരിമ്പൂർ ചെന്നങ്ങാട്ട് ബിജു, ഭാര്യയും അഭിഭാഷകയുമായ ലിജി, വെങ്കിടങ്ങ് കണ്ണോത്ത് തയ്യിൽ യദുകൃഷ്ണൻ, വെങ്കിടങ്ങ് നെല്ലിപ്പറമ്പിൽ ജിതിൻ ബാബു, വെങ്കിടങ്ങ് തച്ചപ്പിള്ളി ശ്രീജിത്, വാടാനപ്പിള്ളി കുളങ്ങര ഫവാസ്, ചാവക്കാട് എടക്കഴിയൂർ നന്ദകുമാർ, വെങ്കിടങ്ങ് പാടൂർ പണിക്കവീട്ടിൽ റിജാസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗിരീഷ് തള്ളിയത്. തുക കൈമാറുന്ന സമയം സഹായികളെ ഉപയോഗിച്ച് പോലീസെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ചാണ് ഇവർ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിന് മുൻപ് പത്തുലക്ഷം രൂപ റിട്ട. ബാങ്ക് മാനേജർ അക്കൗണ്ടിലൂടെ പ്രതികൾക്ക് നൽകിയിരുന്നു.
2023 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയും അഭിഭാഷകയുമായ യുവതിയുടെ പഠനകാലയളവളിൽ പാഠ്യാവശ്യമായ പണം മുഴുവൻ നൽകിയിരുന്നത് ബാങ്ക് മാനേജരായിരുന്നു. തന്റെ സുഹൃത്ത് ക്ഷേത്രത്തിൽ ജോലി ചെയ്യുകയാണെന്നും തൃശൂരിലെ ഒരു ആരാധനാലയത്തിൽ കാണിക്കയായി വരുന്ന വിദേശ കറൻസികൾ കുറഞ്ഞ മൂല്യമുള്ള ഇന്ത്യൻ കറൻസി രൂപയ്ക്ക് ലഭിക്കും. ഇത്തരം ഇടപാടുകളിലൂടെ വൻ ലാഭം ഉണ്ടാക്കാമെന്നും പരാതിക്കാരനെ യുവതി ധരിപ്പിച്ചു. ഇത്തരത്തിൽ ഒരു ഇടപാടിനായി ഒന്നരക്കോടി രൂപ നിലവിൽ കൈവശമുണ്ടെന്നും അമ്പത് ലക്ഷം രൂപ നൽകിയാൽ വിദേശ കറൻസികൾ നൽകാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ യുവതിയെ മകളെപ്പോലെ കരുതിയ റിട്ട: ബാങ്ക് മാനേജർ ഇത് വിശ്വസിക്കുകയും ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് സുഹൃത്തുക്കളിൽ നിന്നായി അറുപത് ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. ഇിൽനിന്നും പത്തു ലക്ഷത്തോളം രൂപ പ്രതിയായ ലിജിയുടെ അക്കൗണ്ടിലേക്ക് രണ്ടു തവണയായി നൽകി.
ഒന്നരകോടി രൂപ മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന വ്യാജേന ലിജി പരാതിക്കാരനെ സംഭവ ദിവസം അയ്യന്തോളിലേക്ക് വിളിച്ചുവരുത്തി. വിദേശ കറൻസി ലഭിക്കുന്നതിനായി ബാക്കിയുള്ള അമ്പത് ലക്ഷം രൂപ യുവതിയുടെ സുഹൃത്തിന് നേരിട്ട് കൈമാറണമെന്നായിരുന്നു നിർദ്ദേശം. തുടർന്ന് ഇവർ കാഞ്ഞാണി പാടം ഭാഗത്തേക്ക് പോയി. പണം കൈമാറുന്നതിനായി റിട്ട.ബാങ്ക് മാനേജറെ ഒരു പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി. അവിടെനിന്നും പെട്ടി ഓട്ടോറിക്ഷ അയ്യന്തോൾ കളക്ടറേറ്റിന് പിൻവശം ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ മറ്റു പ്രതികൾ ഓടിച്ചുവന്ന കാർ കുറുകെ നിർത്തുകയും പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണമടങ്ങിയ ബാഗ് പരാതിക്കാരനിൽനിന്നും തട്ടിയെടുത്തു. പിന്നാലെ പണമടങ്ങിയ ബാഗ് പ്രതികൾ പുല്ലഴി പാടത്ത് ഒത്തുചേർന്ന് ഒന്നാം പ്രതിക്ക് കൈമാറി.
പരാതിക്കാരനായ മാനേജർ അഭിഭാഷക കൂടിയായ ഒന്നാം പ്രതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ പോലീസ് ഉദ്യോഗസ്ഥരോട് ഫോണിലൂടെ സംസാരിക്കുകയും അതിനെത്തുടർന്ന് വാഹനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും വാഹനത്തിൽ നിന്ന് ഇറങ്ങിക്കൊള്ളാനും മാനേജരോട് നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ മാനേജർ തൃശൂർ ടൗൺ വെസ്റ്റ് പോലീസിൽ പരാതി നൽകി. തുടർന്ന് അഭിഭാഷകയും സുഹൃത്തും ഭർത്താവും ഓട്ടോ ഡ്രൈവറും പിന്തുടർന്ന കാർ ഡ്രൈവറുമടക്കം ഏഴുപേരെ പോലീസ് പിടികൂടുകയായിരുന്നു. ഒമ്പത് പ്രതികളുള്ള കേസിൽ രണ്ടുപേർ നിലവിൽ ഒളിവിലാണ്.
Comments