പരിമിതികൾ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ വ്യക്തിയാണ് ഗിന്നസ് പക്രു. വെല്ലുവികളെ നേരിട്ട് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ താരത്തിന് ഇത് സന്തോഷങ്ങളുടെ കാലമാണ്. അടുത്തിടെയാണ് നടന് രണ്ടാമതൊരു പെൺകുഞ്ഞ് കൂടി ജനിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചതും. ജീവിതത്തിലെ പ്രതിസന്ധികൾ നിറഞ്ഞ പഴയ കാലത്തെക്കുറിച്ച് താരം പല അഭിമുഖങ്ങളിലും പരാമർശിച്ചിട്ടുണ്ട്. വിവാഹ ജിവിതത്തെപ്പറ്റി ചിന്തിക്കണമെന്ന് ഉപദേശിച്ചത് അന്തരിച്ച നടൻ ബഹദൂർ ആണെന്നും താരം പറഞ്ഞിട്ടുണ്ട്. തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് കരിയറും ജീവിതവും കെട്ടിപ്പടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം.
തന്റെ കുട്ടിക്കാലത്തെ ഓർമ്മകളെക്കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രുവിപ്പോൾ. സ്‌കൂൾ കാല ഓർമ്മകളാണ് നടൻ പങ്കുവെച്ചത്. അദ്ധ്യാപകർ തന്ന പിന്തുണയെക്കുറിച്ച് നടൻ ഓർത്തു.
നടന്റെ വാക്കുകൾ ഇങ്ങനെ….
‘ആദ്യമായി എന്നെ സ്റ്റേജിൽ നിർബന്ധിച്ച് കയറ്റിയതാണ്. അന്ന് ഞാൻ ചെയ്തത് കഥാപ്രസംഗമാണ്. നാല് അധ്യാപികമാരാണ് വേദിയിൽ കയറാൻ എന്നെ നിർബന്ധിച്ചത്. അന്ന് കിട്ടിയ സമ്മാനം ഒരു വിളക്കാണ്. അത് ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഞാനിങ്ങനെ ആയത് കൊണ്ട് ഒരു സ്‌കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല. തരില്ല എന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. അങ്ങനെ വേറെ സ്‌കൂളിൽ ചെന്നു. അവിടെ അഡ്മിഷൻ കിട്ടി. മാണി സാർ എന്ന പ്രഥമ അദ്ധ്യാപകനാണ് എനിക്ക് അഡ്മിഷൻ തന്നത്. എനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം തരുകയും കലാപരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ സ്‌കൂളിൽ വെച്ചാണ് യുവജനോത്സവത്തിൽ സ്റ്റേറ്റ് വിന്നറാവുന്നത്. കുട്ടിക്കാലം മുതൽ പ്രോഗ്രാമിന് പോവുന്നത് കൊണ്ട് ക്ലാസുകൾ മിസ് ആവുമായിരുന്നു. ആ സമയത്ത് അധ്യാപകരുടെ സ്‌നേഹമാണ് എന്നെ വിദ്യാഭ്യാസത്തിൽ നിലനിർത്തിയത്.
സ്‌കൂൾ കാലത്ത് ഞാൻ എന്റെ ബാഗെടുത്ത് നടന്നിട്ടില്ല. സഹോദരിയാണ് എന്റെ ബാഗെടുത്തത്. ഇപ്പോൾ അവൾ ജില്ലാ കോടതിയിൽ ജോലി ചെയ്യുന്നു. അവൾ എന്നേക്കാൾ ഒരു വയസ് താഴെയാണ്. എനിക്ക് കൂടുതൽ പുസ്തകങ്ങളുണ്ടാവും. ക്ലാസിൽ എനിക്ക് പറ്റുന്ന തരത്തിൽ മേശയും കസേരയും ഒരുക്കിത്തന്നു. പക്ഷെ അത് ഞാൻ മിഠായികൾ വാങ്ങിച്ച് കൂട്ടുകാർക്ക് വാടകയ്‌ക്ക് കൊടുത്തു. ഇത് ടീച്ചർ മനസ്സിലാക്കി. എനിക്ക് മറ്റ് പിള്ളേരിൽ നിന്നും മാറിയിരിക്കാൻ ഇഷ്ടമില്ലായിരുന്നു. ഇഷ്ടമുള്ളിടത്ത് ഇരിക്കാൻ അധ്യാപകരും പറഞ്ഞു. സ്‌കൂൾ ബാഗെന്നാൽ അന്ന് അലൂമിനിയം പെട്ടിയാണ്. അതിൽ ചവിട്ടിയാണ് ഞാൻ ബെഞ്ചിലേക്ക് കയറുക. തുടങ്ങി സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ ഗിന്നസ് പക്രു പങ്കുവെച്ചു.’
പഠനകാലത്ത് തന്നെയാണ് ഗിന്നസ് പക്രു കലാരംഗത്തേക്കും ചുവടു വെയ്‌ക്കുന്നത്. വളരെപെട്ടന്ന് തന്നെ പക്രുവിന് സിനിമാ ലോകത്തും സ്വീകാര്യത ലഭിച്ചു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ഗിന്നസ് പക്രുവിന് അത്ഭുത ദ്വീപിലാണ് ആദ്യമായി മുഴുനീള വേഷം ലഭിക്കുന്നത്. നടനെന്നതിനൊപ്പം സംവിധാന രംഗത്തും ഗിന്നസ് പക്രു കഴിവു തെളിയിച്ചിട്ടുണ്ട്. കുട്ടിയും കോലുമാണ് ഗിന്നസ് പക്രു സംവിധാനം ചെയ്ത സിനിമ.
Comments