തിരുവനന്തപുരം: ഹനുമാൻ കുരങ്ങ് വീണ്ടും മൃഗശാലയിൽ നിന്നും പുറത്ത് കടന്നെന്ന് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ കുരങ്ങിരുന്ന ആഞ്ഞിലി മരത്തിൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളിൽ കുരങ്ങിന് വേണ്ടി തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വെെകിട്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നുവിടുന്നതിനിടെയായിരുന്നു മൂന്ന് വയസുള്ള പെൺ ഹനുമാൻ കുരങ്ങ് ചാടിപോയത്. ഇതിന്റെ ദൃശ്യങ്ങൾ മൃഗസംരക്ഷണവകുപ്പ് പുറത്തുവിടുകയും ചെയ്തു. കൂട്ടിൽ നിന്നിറങ്ങിയ ഉടൻ മരങ്ങളിലേക്ക് ചാടിപ്പോകുന്ന കുരങ്ങിനെ ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
നന്തൻകോട് ഭാഗത്തേയ്‌ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്‌ക്ക് തിരികെയെത്തുകയും കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിക്കുകയുമായിരുന്നു. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇണയെ കാണിച്ചിട്ടും കുരങ്ങ് താഴെയിറങ്ങാൻ കൂട്ടാക്കിയിട്ടില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോൾ ജാഗ്രതക്കുറവുണ്ടായില്ലെന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ആവർത്തിച്ച് പറഞ്ഞത്.
Comments