തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ കുറ്റാരോപിതനായ എസ്എഫ്ഐ ആലപ്പുഴ ജില്ലാ നേതാവ് നിഖിൽ തോമസിനെ പ്രതിരോധിക്കാനെത്തി ഒടുവിൽ വെട്ടിലായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. രാവിലെ പറഞ്ഞത് എസ്എഫ്ഐയുടെ ബോധ്യമാണ് എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മതിയായ ഹാജരുണ്ടോയെന്ന സംശയം ഉന്നയിച്ചത് തന്നെ എസ്എഫ്ഐ ആണെന്നും സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടത് സർവകലാശാലയാണെന്നും ആർഷോ പറഞ്ഞു.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒർജിനൽ എന്നാണ് എസ്എഫ്ഐയുടെ ബോധ്യം. കലിംഗയുടേതാണ് കുറ്റമെന്നും ആർഷോ പറഞ്ഞു. പരിശോധിച്ച ശേഷം ലഭിച്ച വിവരങ്ങളാണ് രാവിലെ താൻ പറഞ്ഞത്. കലിംഗയിൽ പോയി പരിശോധന നടത്താൻ എസ്എഫ്ഐയ്ക്കാവില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നിഖിലിനെ മാറ്റി നിർത്തിയിട്ടുണ്ടെന്നും ആർഷോ പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിഖിലിനെ സംരക്ഷിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.കേരളത്തിന് പുറത്തുള്ള സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു. എസ്എഫ്ഐ പ്രവർത്തകർ കലിംഗ സർവകലാശാലയിൽ പഠിക്കാൻ പോകുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും ആർഷോ സൂചിപ്പിച്ചു.
നിഖിൽ കലിംഗയിൽ 2018 മുതൽ 2021 വരെ റെഗുലർ വിദ്യാർത്ഥിയായിരുന്നുവെന്നാണ് പിഎം ആർഷോ രാവിലെ പറഞ്ഞത്. നിഖിലിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചെന്നും ആർഷോ കൂട്ടിച്ചേർത്തു. മുഴുവൻ രേഖയും പരിശോധിച്ചു. എല്ലാ രേഖയും ഒറിജിനലാണ്. അത് വ്യാജ ഡിഗ്രിയല്ല. കേരള സർവകലാശാലയിലെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തിരുന്നു. മാദ്ധ്യമപ്രവർത്തകർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും വ്യാജ ഡിഗ്രിയല്ലെന്ന് പറയാൻ മാദ്ധ്യമങ്ങൾ തയ്യാറാകണമെന്നും ആർഷോ രാവിലെ പറഞ്ഞിരുന്നു.
Comments