കോട്ടയം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവ്വകലാശാല. കലിംഗ യൂണിവേഴ്സിറ്റിയുടെ കത്ത് ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും. നിഖിൽ തോമസിനെ പ്രതിയാക്കി ഇന്നു തന്നെ സർവ്വകലാശാല ഡിജിപിക്ക് പരാതിയും കൈമാറിയേക്കും.
ആൾമാറാട്ടം, വ്യാജ സർട്ടിഫിക്കറ്റ് വിവാദം തുടങ്ങി വിവിധ വിഷയങ്ങളിൽ ഉണ്ടായ പേര് ദോഷം മാറ്റാനാണ് കേരളാ സർവകലാശാല ഒരുങ്ങുന്നത്. കലിംഗ സർവ്വകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റിന്റെ ആധികാരികതയും മറ്റ് വിശദീകരണവും ലഭിച്ച ശേഷം അച്ചടക്ക നടപടിയിലേക്ക് കടക്കും. കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ പഠിച്ചിട്ടുണ്ടോ എന്ന വിവരം കേരള സർവ്വകലാശാല ഔദ്യോഗികമായി തേടും. കത്തിന് മറുപടി വന്നാലുടൻ നടപടിയെടുക്കും. നിഖിൽ തോമസിനെ പ്രതിയാക്കി ഇന്നു തന്നെ സർവ്വകലാശാല ഡിജിപിക്ക് പരാതിയും കൈമാറിയേക്കും.
അതേസമയം നിഖിൽ തോമസിനെതിരെ പരാതി നൽകാൻ നടപടി തുടങ്ങിയിരിക്കുകയാണ് കലിംഗ സർവ്വകലാശാല. നിഖിലിന്റെ വിലാസം അടക്കം രേഖകൾ സർവ്വകലാശാല ലീഗൽ സെൽ ശേഖരിക്കുന്നുണ്ട്. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവ്വകലാശാല വ്യക്തമാക്കി. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിംഗ സർവ്വകലാശാല രംഗത്ത് വന്നിരുന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സർവ്വകാലാശാലയുടെ വെളിപ്പെടുത്തൽ.
Comments