ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് പ്രവേശനം നൽകാൻ ശുപാർശ ചെയ്തത് ഉന്നത സിപിഎം നേതാവെന്ന് കായംകുളം എംഎസ്എം കോളജ് മാനേജർ ഹിലാൽ ബാബു. എന്നാൽ വ്യക്തിപരമായി ബാധിക്കുമെന്നതിനാൽ സിപിഎം ഉന്നതന്റെ പേര് വെളിപ്പെടുത്താൻ സാധ്യമല്ലെന്ന് ഹിലാൽ ബാബു പറഞ്ഞു. മാനേജരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരായ കുരുക്ക് മുറുകുകയാണ്
എന്നാൽ ഏത് രാഷ്ട്രീയ നേതാവാണ് ശുപാർശ ചെയ്തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പറഞ്ഞു. എംഎസ്എം കോളേജ് മുൻ യൂണിറ്റ് സെക്രട്ടറി നിഖിൽ തോമസിന് പ്രവേശനം നൽകിയതിൽ മാനേജർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. രേഖകൾ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം അവർ നിറവേറ്റിയില്ല.
എസ്എഫ്ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കായംകുളം എംഎസ്എം കോളജിൽ എംകോ പ്രവേശനം നേടിയത്. ഇയാൾ ഹാജരാക്കിയ കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.
Comments