സംസ്ഥാനത്ത് നിന്ന് ഒറ്റനിമിഷം കൊണ്ട് മൂന്നുപേരെയാണ് കണാതായത്. ഇതിൽ ഒരു കൂട്ടർ ആന്ധ്രാപ്രദേശിൽ നിന്ന് അതിഥിയായി എത്തിയ കുരങ്ങന്മാരാണ്. എന്നാൽ കാണാതായ മൂന്ന് പേരും സംസ്ഥാന സർക്കാരിന് വേണ്ടപ്പെട്ടവരുമാണ്. രണ്ടുപേർ പാർട്ടിയുടെ കുട്ടി നേതാക്കളും ഒരാൾ മന്ത്രി തുറന്ന് വിടാൻ കൊണ്ടുവന്ന ഹനുമാൻ കുരങ്ങുമാണ്. മറ്റ് രണ്ട് നേതാക്കളും ഇല്ലാത്ത സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഒളിവിലായത്. ഇക്കൂട്ടത്തിൽ ആദ്യം കാണാതായത് പഠിച്ച കോളേജിന്റെ പേരിൽ പഠിപ്പിച്ചതായി കാണിച്ചുകൊണ്ടുള്ള വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കെ വിദ്യയാണ്. കള്ളിപുറത്തായ നിമിഷം അപ്രത്യക്ഷമായ വിദ്യയുടെ പൊടിപോലും പിന്നീട് കണ്ടിട്ടില്ല. എന്നാൽ വിദ്യയെ കുറിച്ച് ആകെ അറിവുള്ളത് താൻ അവിവാഹിതയാണെന്ന് കാണിച്ച് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷമാത്രമാണ്.
ആന്ധ്രാപ്രദേശിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച ഹനുമാൻ കുരങ്ങാണ് നിന്ന നിൽപ്പിൽ കാണാതായ രണ്ടാമത്തെ താരം. മന്ത്രി ചിഞ്ചു റാണി മൃഗശാലയിൽ തുറന്നു വിടാൻ ഇരിക്കെയായിരുന്നു ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. പിന്നീട് മ്യൂസിയം പരിസരത്തെ മരത്തിന് മുകളിൽ കുരങ്ങുണ്ടെന്ന് പറഞ്ഞു. പക്ഷേ കുരങ്ങിനെ ആരും കണ്ടിട്ടില്ല. മരത്തിന്റെ അടുത്ത് ആരും നിൽക്കരുത് കുരങ്ങിന് ഇറങ്ങിവരണം എന്ന് മന്ത്രി തന്നെ പറഞ്ഞു, പിന്നീട് ആരും കുരങ്ങിനെ കണ്ടിട്ടേയില്ല. അങ്ങനെ ഇരിക്കെ, അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കെ വീണ്ടും ഒരു കുരങ്ങു കൂടി ചാടിപ്പോയി. ആ കുരങ്ങിനെയും പിന്നാരും കണ്ടിട്ടില്ല.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിലെ പ്രതി എസ്എഫ്‌ഐ മുൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖിൽ തോമസ് മൂന്നാമനായി ഒളിവിൽ പോയത്. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും നിഖിലിനെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നിഖിലിന്റെ ഒളിത്താവളത്തിനായി പോലീസ് വ്യാപക പരിശോധന നടത്തുന്നുണ്ടെന്ന് പറഞ്ഞു. ഇന്നലെ ഉച്ച മുതൽ നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തിരുവനന്തപുരമാണ് അവസാന ഫോൺ ലൊക്കേഷനായി കാണിക്കുന്നത്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടുമെന്നും അറിയിച്ചു.
ഇവരെ കുറിച്ചൊക്കെ നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അവിടെ കണ്ടു ഇവിടെ കണ്ടു, ഇപ്പോ കിട്ടും പിന്നെ കിട്ടും എന്നൊക്കെയാണ് പോലീസിന്റെ വാദം. ഇവരെ കുമ്പിടികൾ എന്ന് വിളിക്കണോ, സുകുമാരക്കുറുപ്പെന്ന് വിളിക്കണോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്ന ചോദ്യം
വൈകാതെ മടങ്ങി വരൂ….
Comments