ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ നിലാചൽ കുന്നിന് മുകളിലുള്ള പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെ വാർഷികാഘോഷമായ അംബുബാച്ചി മേള ഇന്ന് മുതൽ. രാജ്യത്തെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ. കാമാഖ്യ ദേവിയുടെ വാർഷിക ആർത്തവത്തിന്റെ ആഘോഷമാണ് അംബുബാച്ചി മേള. കുംഭമേളകൾ പോലെ പ്രധാനയമുള്ള ഒരു ഹൈന്ദവ സമ്മേളനമാണിത്. ആ സമയത്ത് ഗുവാഹത്തിയിലെ മണ്ണ് പോലും ചുവക്കുമെന്നും ബ്രഹ്മപുത്രാ നദി ചുവന്ന നിറത്തിൽ ഒഴുകുമെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്‌ക്കു പോലും ഈ ചുവന്ന നിറം പടരും. ഈ മഹാമേളയിൽ പങ്കെടുക്കുന്നതിനായി നാടിന്റെ നാനാഭാഗത്തുനിന്നും വിദേശത്തുനിന്നും പോലും ഭക്തർ എത്തിയിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും ഭൂട്ടാൻ നേപ്പാൾ ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിലെയും ഭക്തർ ദിവസങ്ങളെടുത്തു കാൽനടയായി കാമാഖ്യയിൽ എത്താറുണ്ട്. എന്നിരുന്നാലും, സംസ്ഥാനത്ത് കാണാത്ത മഴ കാരണം മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കാൽനടയായി എത്തുന്ന ഭക്തരുടെ എണ്ണം കുറവായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ആചാരമനുസരിച്ച് ജൂൺ 22 ന് പുലർച്ചെ 2.30 ന് അമ്പലത്തിന്റെ പ്രധാന വാതിൽ അടക്കും.ഇതിനെ പ്രവൃത്തി അവസാനിപ്പിക്കുക എന്നാണ് പറയുക. ജൂൺ 22 മുതൽ ജൂൺ 25 വരെ മൂന്ന് പകലും മൂന്ന് രാത്രിയും നിവൃത്തി കാലമാണ്. ജൂൺ 26 ന് രാവിലെ സൂര്യോദയത്തിന് ശേഷം നിവൃത്തി കാലം സമാപിക്കും. വീണ്ടും നട തുറക്കും. ജൂൺ 26, 27 തീയതികളിൽ പ്രത്യേക വിഐപി ദർശനം ഇല്ല, സാധാരണ ഭക്തർക്കാണ് അപ്പോൾ മുൻഗണന. ആർക്കും പൊതുവായി വരി നിന്ന് കാമാഖ്യ ദേവിയെ ദർശിക്കാം.
ഈ കാലയളവിൽ ക്ഷേത്ര പരിസരത്ത് നടക്കുന്ന അംബുബാച്ചി മേള സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര- ആദ്ധ്യാത്മിക പരിപാടികളിലൊന്നാണ്, ഉത്സവവേളയിൽ ഏകദേശം 25 ലക്ഷത്തോളം ആളുകൾ എത്തിച്ചേരുന്നു എന്നാണ് കണക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാധാരണ ഭക്തരെ കൂടാതെ താന്ത്രികരും ഉപാസകരും ഇവിടെ എത്തിച്ചേരുന്നു. 26 നു രാവിലെ ദേവീ ദർശനത്തിനായി കിലോമീറ്ററുകൾ നീണ്ട ക്യൂ ആണ് ഉണ്ടാവുക. അവസാനത്തെ ഭക്തനും ദേവീ ദർശനം നടത്തിക്കഴിയുമ്പോൾ ഏതാണ്ട് മൂന്ന് ദിവസം കഴിയാൻ സാധ്യതയുണ്ട്. ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണി പ്രസാദമായി ലഭിക്കും. ഇത് ഭക്തർ ദിവ്യമായി കരുതുന്നു.
കാമാഖ്യ ക്ഷേത്ര ചരിത്രം – പുതിയ ഇടനാഴിയുടെ സവിശേഷതകൾ വായിക്കാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Read more at: https://janamtv.com/80691747/
ഭാരതത്തിലെ താന്ത്രികാരാധനയുടെ പ്രധാന കേന്ദ്രമാണ് ഈ ഭഗവതി ക്ഷേത്രം. സപ്തമാതാക്കൾക്കും ഇവിടെ പ്രാധാന്യമുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ സ്ഥലമാണിതെന്ന് വിശ്വാസം. യോനീ രൂപത്തിലാണ് ഇവിടുത്തെ വിഗ്രഹം.
കാമാഖ്യയിൽ യോനീ വിഗ്രഹത്തെ കൂടാതെ ദശമഹാവിദ്യമാരായ മഹാകാളി, താരാദേവി, ഭുവനേശ്വരി, ബഗളാമുഖി, ഷോഡശി, ഛിന്നമസ്താ, ത്രിപുര സുന്ദരി, ധൂമാവതി, മാതംഗി, കമല (മഹാലക്ഷ്മി), ആദിശക്തി (ദുർഗ്ഗ) എന്നീ ദശമഹാവിദ്യകളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഇക്കുറി ഭക്തരെ പാർപ്പിക്കുന്നതിനായി പാണ്ഡു തുറമുഖം, കാമാഖ്യ റെയിൽവേ സ്റ്റേഷൻ, സോനാറാം ഹയർ സെക്കൻഡറി സ്കൂൾ മൈതാനം എന്നിവിടങ്ങളിൽ മൂന്ന് താൽക്കാലിക ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് കാംരൂപ് മെട്രോപൊളിറ്റൻ ഡെപ്യൂട്ടി കമ്മീഷണർ പല്ലവ് ഗോപാൽ ഝാ, ഗുവാഹത്തി പോലീസ് കമ്മീഷണർ ദിഗന്ത ബരാഹ് എന്നിവർ അറിയിച്ചു.ക്യാമ്പുകളിലും നീലാചൽ കുന്നിലും പരിസരത്തും പരിസരങ്ങളിലും കൃത്യമായ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.കുടിവെള്ളം, വിശ്രമകേന്ദ്രങ്ങൾ, മെഡിക്കൽ ബൂത്തുകൾ എന്നിവ ഭക്തർക്കായി ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments