തിരുവനന്തപുരം: പനിയോ പനിയുടെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും രക്ഷിതാക്കൾക്ക് നിർദ്ദേശമുണ്ട്. കൂടാതെ കുട്ടികളുടെ ആരോഗ്യ വിവരം സ്കൂളിൽ നിന്ന് നിർബന്ധമായും അറിഞ്ഞിരിക്കാനും നിർദ്ദേശമുണ്ട്.
ക്ലാസിലെ മറ്റുകുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെയും അറിയിച്ചിരിക്കണം. പനിയുടെ ചെറിയ ലക്ഷണങ്ങളാണെങ്കിലും കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കണം. കൂടാതെ കുട്ടികൾ തമ്മിൽ മതിയായ അകലം പാലിക്കണം. ഇനിമുതൽ എല്ലാ സ്കൂളുകളിലും ഒരു അദ്ധ്യാപകൻ/ അദ്ധ്യാപിക പകർച്ചവ്യാധി നോഡൽ ഓഫിസറായി പ്രവർത്തിക്കണം.
പനി പിടിപെടുന്നവരുടെ വിവരം രേഖപ്പെടുത്തുന്നതിന് സ്കൂളുകളിൽ ഒരു ഡേറ്റ ബുക്ക് നിർബന്ധമാക്കണം. എല്ലാ ശനിയാഴ്ചകളിലും സ്കൂളുകളിലും ഓഫീസിലും ശുചീകരണ പ്രവർത്തനം നടത്തണം. കൂടാതെ എല്ലാ വെള്ളിയാഴ്ചകളിലും ആരോഗ്യ അസംബ്ലി ചേരണം.
Comments