തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്ലീം വിദ്യാർത്ഥിനികൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് മുസ്ലീം വിദ്യാർത്ഥിനികളാണ് പ്രിൻസിപ്പലിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കത്ത് നൽകിയത്. 2020 ബാച്ചിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ് കത്ത് നൽകിയത്ത്. കത്തിനെ പിൻതാങ്ങി 2018, 2021, 2022 ബാച്ചിലെ ആറ് മുസ്ലീം വിദ്യാർത്ഥിനികളുടെ ഒപ്പുകളുമുണ്ട്.
ഇക്കാര്യം ദേശീയ തലത്തിൽ ശ്രദ്ധനേടിയതോടെ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് രംഗത്തെത്തി. വിദ്യാർത്ഥികളുടെ ആവശ്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. വിദ്യാർത്ഥിനികൾ ജൂൺ 26-നാണ് കത്ത് സമർപ്പിച്ചത്. മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്‌ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂമിലെ ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം മതപരമായ വസ്ത്രങ്ങൾ ധരിക്കാതിരിക്കുന്നത് മുസ്ലീം സ്ത്രീകൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്‌ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.
കത്തിന്റെ പൂർണരൂപം
‘തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ ബാച്ചുകളിലായുള്ള മുസ്ലിം വിഭാഗത്തിലുള്ള പെൺകുട്ടികളെ ഓപ്പറേഷൻ തിയേറ്ററിൽ തല മറയ്‌ക്കാൻ അനുവദിക്കാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാനാണ് ഈ കത്ത്. ഏതൊരു സാഹചര്യത്തിലും മുസ്ലിം സ്ത്രീകൾ തല മറയ്‌ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്‌കർഷിക്കുന്നത്. ഹോസ്പിറ്റൽ മാനദണ്ഡങ്ങൾ അനുസരിച്ചും ഓപ്പറേഷൻ റൂം നിർദ്ദേശങ്ങൾ പിന്തുടർന്നും ഹിജാബ് ധരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങൾ നൽകുന്ന കമ്പനികൾ ഉണ്ട്. നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സർജിക്കൽ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയിൽ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നൽകണമെന്നും ഞങ്ങൾക്ക് നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റും സർജിക്കൽ ഹുഡും ഓപ്പറേഷൻ തിയറ്ററിൽ ധരിക്കാൻ അനുവാദം നൽകണമെന്നും അപേക്ഷിക്കുന്നു. എനിക്കൊപ്പം സമാനമായ രീതിയിൽ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്ന വിദ്യാർത്ഥിനികളും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്’ എന്നായിരുന്നു വിദ്യാർത്ഥികളുടെ കത്തിന്റെ പൂർണ രൂപം.
Comments