ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യ- യുക്രെയിൻ യുദ്ധത്തെപ്പറ്റിയും അട്ടിമറി ഭീഷണിയുമായി റഷ്യയെ മുൾമുനയിൽ നിർത്തിയ വാഗ്‌നർ കലാപത്തെപ്പറ്റിയുമാണ് ഇരുവരും പ്രധാനമായി ചർച്ച ചെയ്തത്. ടെലിഫോൺ സംഭാഷണമാണ് നേതാക്കൾ നടത്തിയത്. സംഘർഷം നടക്കുന്ന യുക്രെയിനിലെ സ്ഥിതിഗതികളും ചർച്ചാ വിഷയമായി.
ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും പ്രാദേശിക, ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളും ഇരു നേതാക്കളും തമ്മിൽ പങ്കുവെച്ചു. റഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുകയായിരുന്നു പുടിൻ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലും ജി 20 യിലും ഇരു രാജ്യങ്ങളുടെ സഹകരണവും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു. വാഗ്നർ സംഘത്തിന്റെ സായുധ കലാപം മോസ്‌കോ പരിഹരിച്ചതെങ്ങനെയെന്നും പുടിൻ പങ്കുവെച്ചു.
റഷ്യയിൽ വാഗ്‌നർ കൂലിപ്പട നടത്തിയ അട്ടിമറി ശ്രമങ്ങളെ പ്രതിരോധിക്കുന്നതിന് പുടിൻ ?ഗവൺമെന്റ് കൈക്കൊണ്ട നീക്കങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയും പിന്തുണച്ചിരുന്നു. ഒരു വലിയ അട്ടിമറിയെ ഒത്തുതീർപ്പ് കരാറിന്റെ അടിസ്ഥാനത്തിൽ റഷ്യൻ സർക്കാർ പരിഹരിച്ച് ദിവങ്ങൾ മാത്രം പിന്നിടുമ്പോഴാണ് നരേന്ദ്രമോദിയുമായി പുടിൻ ടെലിഫോൺ സംഭാഷണം നടത്തിയിരിക്കുന്നത്. ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളിലെ വികസന പദ്ധതികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രധാന്യവും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു.
Comments