ഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷക ക്ഷേമം ഉറപ്പാക്കാനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാരിന്റെ വാർഷിക ചിലവ് 6.5 ലക്ഷം കോടിയിലേറെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ നടന്ന 17-ാമത് ഇന്ത്യൻ കോ-ഓപ്പറേറ്റീവ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സമൂഹത്തെ പിന്തുണയ്‌ക്കുന്നതിനും അവരുടെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കർഷകരുടെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്നതിൽ കർഷകർക്കുള്ള പങ്ക് വലുതാണ്. രാജ്യത്തുടനീളമുള്ള കർഷകരുടെ ക്ഷേമം സംരക്ഷിക്കുന്നതിനും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 6.5 ലക്ഷം കോടിയിലധികമാണ് വർഷം തോറും സർക്കാർ ചിലവഴിക്കുന്നത്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി വളരെ വലിയ വിജയമായിരുന്നു. ഈ പദ്ധതി വഴി കഴിഞ്ഞ നാല് വർഷമായി കർഷകർക്ക് 2.5 ലക്ഷം കോടിയിലധികം (33 ബില്യൺ ഡോളർ) തുക നേരിട്ട് നൽകി വരികയാണ്. 2014-ന് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ അനുവദിച്ച മൊത്തം കാർഷിക ബജറ്റിന്റെ മൂന്നിരട്ടിയാണ് ഈ തുക.
രാസവളങ്ങളുടെ ആഗോള വില ഉയരുന്നത് ഒരു ആശങ്കയാണ്. ഈ ഭാരം ലഘൂകരിക്കാൻ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വളം സബ്‌സിഡിക്കായി കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 10 ലക്ഷം കോടി രൂപ അനുവദിച്ചു. കർഷകരുടെ ഉൽപന്നങ്ങൾക്ക് ലാഭകരമായ വില ഉറപ്പാക്കുക എന്നുള്ളത് സർക്കാരിന്റെ കടമയാണ്. 3.7 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജും കരിമ്പ് കർഷകർക്ക് ക്വിന്റലിന് 315 രൂപ ലാഭകരമായ വില ഏർപ്പെടുത്തിയതും ഉൾപ്പെടെ കർഷകർക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ സർക്കാർ മുന്നോട്ട് കൊണ്ടുവന്നു.
കൂടാതെ, 60,000-ത്തിലധികം സൊസൈറ്റികൾ ഇതിനകം കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ട്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ (പിഎസിഎസ്) ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു. കർഷകർക്കും വിശാലമായ സമ്പദ്‌വ്യവസ്ഥയ്‌ക്കും പ്രയോജനം ചെയ്യുന്നതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് കോർ ബാങ്കിംഗും ഡിജിറ്റൽ ഇടപാടുകളും സഹകരണ സ്ഥാപനങ്ങളും ബാങ്കുകളും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments