കാസർകോട്: എഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ആരംഭിച്ച കെഎസ്ഇബി-എംവിഡി പോര് മുറുകുന്നു. കാസർകോട് കെഎസ്ഇബിയുടെ കരാർ വാഹനത്തിൽ ‘കെഎസ്ഇബി’ എന്ന നീല ബോർഡ് വെച്ചതിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. 3,250 രൂപയാണ് ഈടാക്കിയത്.
ഇത്തരം ബോർഡുകൾ വാഹനങ്ങളിൽ സ്ഥാപിക്കുമ്പോൾ ആർടിഒയുടെ അനുമതി വേണമെന്നും കെഎസ്ഇബി അനുമതി ഇല്ലാതെയാണ് ബോർഡ് സ്ഥാപിച്ചതെന്നുമാണ് എംവിഡി നൽകുന്ന വിശദീകരണം. തുടർന്നാണ് പിഴയിട്ടത്. കഴിഞ്ഞ ദിവസമാണ് കാസർകോട് ആർടിഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ബിൽ തുകയായി 57,000 രൂപ കുടിശിക അടയ്ക്കാനുണ്ടെന്ന് അറിയിച്ചാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്.
വയനാട്ടിൽ കെഎസ്ഇബിയുടെ വാഹനത്തിന് എഐ ക്യാമറ വഴി പിഴ ചുമത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒടിഞ്ഞുവീണ മരക്കൊമ്പുകൾ നീക്കം ചെയ്യാൻ ജീപ്പിന് മുകളിൽ തോട്ടിയുമായി പോയ കെഎസ്ഇബിയ്ക്ക് എഐ വഴി 20,500 രൂപയാണ് പിഴ ചുമത്തിയത്. വയനാട് അമ്പലവയലിൽ ടൗണിൽ സ്ഥാപിച്ച എഐ ക്യാമറയിലാണ് വാഹനം പെട്ടത്. വാഹനത്തിന് മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതിരുന്നതിന് 500 രൂപയുമാണ് പിഴയായി ചുമത്തിയത്. പിന്നാലെയാണ് കെഎസ്ഇബി-എംവിഡി പോര് മുറുകിയത്. തുടർന്ന് കണ്ണൂർ മട്ടന്നൂരിലെ ആർടിഒ ഓഫീസിലും വൈദ്യുതി ബോർഡ് ഫ്യൂസ് ഊരി. 52,820 കുടിശികയായി നൽകാനുണ്ടെന്ന് കാണിച്ചായിരുന്നു നടപടി.
Comments