തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണ് എസ്എഫ്ഐ എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളം എസ്എഫ്ഐയെ പടിയടച്ച് പുറത്താക്കണം. മലയാളികൾക്ക് വേണ്ടി ഒന്നും ചെയ്യാതെ, മലയാളികളുടെ പേരിൽ കിരീടത്തിലെ ഹൈദ്രോസ് കളിക്കുന്ന പാർട്ടിയുടെ പേരാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). കേരളക്കരയുടെ വിദ്യാഭ്യാസ രംഗത്തെ തകർത്തുടച്ചതല്ലാതെ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് വേണ്ടി ഈ ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ (നശിപ്പിക്കൽ) മറ്റൊന്നും ചെയ്തിട്ടില്ലെന്നതാണ് സത്യം എന്ന് ശ്യാംരാജ് പറഞ്ഞു.
1951-ൽ കേരളത്തിന്റെ(തിരു-കൊച്ചി) സാക്ഷരതാ നിരക്ക് 47.18 ശതമാനം ആയിരുന്നപ്പോൾ രാജസ്ഥാൻ്റേത് വെറും 8.5 ശതമാനവും ഛത്തീസ്ഗഡ്ഢിൻ്റേത് 9.41ശതമാനവും ആയിരുന്നു. ഇന്ത്യയുടെ ശരാശരി 18.31 ശതമാനവും. 1961 ആയപ്പോഴേക്കും കേരള സാക്ഷരത 55 ശതമാനം ആയി മാറിയിരുന്നു. അന്ന് ഇന്ത്യയുടെ ശരാശരി വെറും 28.30 ശതമാനവും. അതായത് 1956-ൽ രൂപീകൃതമാവുമ്പോൾ തന്നെ ഇന്ത്യൻ ശരാശരിയെക്കാൾ ബഹുദൂരം മുന്നിൽ തന്നെയായിരുന്നു കേരളത്തിന്റെ സാക്ഷരതാ നിരക്കും. 50 ശതമാനത്തിൽ അധികം അല്ലാതെ ഹൈദ്രോസ് പാർട്ടിക്കാർ ഒന്നും ചെയ്തു നൽകിയിട്ടല്ല. ആ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്.
ചെറുപ്പക്കാർ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പരക്കം പായുകയാണ്. സർവകലാശാല വിസി ആവണമെങ്കിൽ പാർട്ടി നേതാവാകണം. പ്രൊഫസർ ആവണമെങ്കിൽ നേതാവിന്റെ ഭാര്യ ആവണം. സാധാരണ പോലീസ് ഉദ്യോഗസ്ഥനാവാൻ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റണമെങ്കിൽ മിനിമം പാർട്ടിയ്‌ക്ക് വേണ്ടി ഒരു കത്തിക്കുത്തെങ്കിലും നടത്തണം. പാർട്ടിയുടെ വിദ്യാർത്ഥി സംഘടനാ നേതാവായാൽ പരീക്ഷയെഴുതാതെ പാസാവാം. എക്സ്പീരിയൻസില്ലാതെ എക്സ്പീരിയൻസ്ഡ് അദ്ധ്യാപികയാവാം. ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം. മലയാളികൾ കുറഞ്ഞത് തൊട്ടടുത്ത സംസ്ഥാനങ്ങളിലെങ്കിലും യാത്ര ചെയ്യണം. അപ്പോഴറിയാം അവിടങ്ങളിലെ കുതിപ്പും നമ്മുടെ കിതപ്പും. ഇക്കൂട്ടരെ ജനാധിപത്യപരമായി പടിയ്‌ക്ക് പുറത്താക്കിയില്ലെങ്കിൽ കേരളം മുച്ചൂടും മുടിപ്പിച്ച് കളയും. അതിന് നിന്നു കൊടുക്കണോയെന്ന് ഓരോ മലയാളിയും ചിന്തിക്കണമെന്നും ശ്യാംരാജ് പറഞ്ഞു.
Comments