ഹൈബ്രിഡ് മോഡലിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വീണ്ടും അനിശ്ചിതത്തം. കൊളംബോയിൽ നടത്താനിരുന്ന ഇന്ത്യ-പാക് മത്സരങ്ങളുടെ കാര്യത്തിലാണ് ആശയക്കുഴപ്പങ്ങൾ രൂപപ്പെട്ടിട്ടുളളത്. മഴ കാരണം ഇവിടെ നടക്കേണ്ട മത്സരങ്ങൾ പാകിസ്താനിലെ ലാഹോറിലേക്കോ ശ്രീലങ്കയിലെ മറ്റു സ്‌റ്റേഡിയങ്ങളിലോക്കോ മാറ്റാനുളള നീക്കങ്ങളാണ് നടക്കുന്നത്.
അന്തിമ തീരുമാനം വരും ദിവസങ്ങളിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായി നടത്തുന്ന ചർച്ചകൾക്കൊടുവിൽ കൈക്കൊളളും. അതേ സമയം ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടിലാണ് ബിസിസിഐ. പോകേണ്ടി വന്നാൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഉപേക്ഷിക്കുമെന്നും ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ബിസിസിഐ നൽകുന്ന സൂചന ഇങ്ങനെയാണ് ‘മത്സരത്തിന് മുമ്പ് ചില അവസാനവട്ട തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. താൽക്കാലിക മത്സരക്രമം അംഗങ്ങളുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ട്. ഈ ആഴ്ച എസിസി മത്സരക്രമം പുറത്തുവിടുമെന്നാണ് കരുതുന്നത്.
ഏഷ്യാ കപ്പിലെ ആദ്യ നാല് മത്സരങ്ങൾക്ക് ലാഹോർ വേദിയാവും. ഇതിന് ശേഷമാണ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുക. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബർ 17നാണ് അവസാനിക്കുക. ഏഷ്യ കപ്പിനുളള ഇന്ത്യൻ ടീമിനെ ബിസിസിഐ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും.
Comments