ബെംഗളൂരു: ഒരേ ഗ്രൂപ്പിലെ ഇതുവരെ തോൽവിയറിയാത്ത തുല്യ ശക്തികളായ ഒന്നും ഒന്നും രണ്ട് ടീമുകൾ സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിരീടം സ്വന്തമാക്കാൻ ഇന്നിറങ്ങും. വൈകിട്ട് 7.30 ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഇന്ത്യയും കുവൈറ്റും കലാശപ്പോരിനിറങ്ങുക.
ഏഷ്യൻ ഫുട്‌ബോളിലെ ശക്തികളായുയരുന്ന ഇന്ത്യക്ക് ഇന്റർകോണ്ടിനെന്റൽ കപ്പിനോളം പ്രധാനപ്പെട്ട കീരിടമാണ് സാഫും. നിലവിലെ ജേതാക്കൾകൂടിയായ ഇന്ത്യ ഒമ്പതാം കിരീടം നോട്ടമിട്ടാണ് ഇന്ന് ഇറങ്ങുന്നതെങ്കിലും കുവൈറ്റിനെ തളളിപറയാനാവില്ല. ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ് ടീമിന്റെ തുറുപ്പുചീട്ട്. സന്ദേശ് ജിങ്കാൻ, മഹേഷ് സിങ്, അൻവർ അലി, ഉദാന്ത സിങ്, മലായാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയിൻ എന്നിവരുടെ പ്രകടനവും ഇന്ത്യക്ക് നിർണായകമാകും. ആർത്തിരമ്പുന്ന സ്വന്തം കാണികൾക്ക് മുൻപിൽ ഇന്ന് കളിക്കാനിറങ്ങുമ്പോൾ ഛേത്രിക്കും സംഘത്തിനും മുൻതൂക്കമുണ്ട്.
ഏഷ്യയിലെ കറുത്ത കുതിരകളെന്ന് അറിയപ്പെടുന്ന കുവൈറ്റിന് ഇന്ന് ജയിക്കാനായാൽ തിരിച്ചു വരവിനൊരു രാജകീയ കിരീടമാകും ലഭിക്കുക. ഇടതു വിംഗറായ മൊബാറക് അൽ ഫനീനിയാകും കുവൈറ്റിന്റെ കുന്തമുന. ഫനീനിയുടെ വേഗവും സാഹചര്യങ്ങൾക്കനുസരിച്ച് കളിമാറ്റാനുളള കഴിവും ഇന്ത്യക്ക് ഭീഷണിയാകും. ഗോൾ നേടാനുളള അബ്ദുള്ള അൽ ബ്ലൗഷിയുടെ കഴിവ് ഇന്ത്യയെ പ്രതിരോധത്തിലാഴ്‌ത്തും. ടൂർണമെന്റിൽ കളിക്കാൻ അവസരം ലഭിച്ച ടീം കലാശപ്പോരിൽ ഇന്ത്യക്കെതിരെ വിജയക്കൊടി പാറിച്ചാൽ അത് ചരിത്രം കൂടിയാകും.
അച്ചടക്ക നടപടി നേരിടുന്ന കോച്ച് ഇഗോർ സ്റ്റിമാക് ഈ മത്സരത്തിലും ഇന്ത്യയുടെ ഡഗ് ഔട്ടിൽ ഉണ്ടാകില്ല. അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്‌ലിക്ക് കീഴിലായിരിക്കും ഇന്ത്യയിന്ന് ഫൈനൽ പോരാട്ടത്തിനിറങ്ങുക.
Comments