കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ നേതാവിന് വേണ്ടി പ്രവേശനചട്ടം മാറ്റുന്നു. ബികോം വിദ്യാർത്ഥികൾക്ക് എംഎ ഇംഗ്ലീഷ് പഠിക്കുവാൻ അനുവാദം നൽകുന്ന പുതിയ ചട്ടമാണ് യൂണിവേഴ്‌സിറ്റിയിൽ നടപ്പാക്കാൻ പോകുന്നത്. ഇതിനായി സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർത്തതായും സേവ് യൂണിവേഴ്‌സിറ്റി ക്യമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു. സംസ്ഥാനത്തെ ഒരു സർവകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ തിരക്കിട്ട് നടപ്പാക്കുന്നത് ബി.കോം പരീക്ഷ പാസ്സായ ഒരു എസ്എഫ്‌ഐ നേതാവിന് സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നൽകുന്നതിന് വേണ്ടിയാണെന്നാണ് ആരോപണം.
1960 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നിലനിൽക്കുന്ന നിയമമാണ് കണ്ണൂർ സർവ്വകലാശാല മാത്രമായി ഇപ്പോൾ മാറ്റുന്നത്. കാസർകോട് ഗവൺമെന്റ് കോളേജിലെ എസ്എഫ്‌ഐ നേതാവായ ഇമ്മാനുവന് എംഎ ഇംഗ്ലീഷ് പ്രവേശനത്തിനായി വിസിയ്‌ക്ക് പ്രത്യേക അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്നാണ് വി.സി.യുടെ നേതൃത്വത്തിൽ ചട്ടം മാറ്റുന്നതിനുളള നടപടികൾ ദ്രുതഗതിയിലായതെന്നുമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നത്. ഇതിനായി വി.സി. വിളിച്ചുചേർത്ത ഇംഗ്ലീഷ് അദ്ധ്യാപകരുടെ പ്രത്യേക ഓൺലൈൻ കരിക്കുലം കമ്മിറ്റിയിൽവെച്ച് ഇതുസംബന്ധിച്ച ചട്ടം കൊണ്ടുവരുന്നത് ചർച്ചയായി. ഇതുപ്രകാരമാണ് ഒരു വർഷം മാത്രം ഇംഗ്ലീഷ് പഠിച്ച ബികോം വിദ്യാർത്ഥികൾക്ക് എംഎ പഠനത്തിന് ചേരാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്.
അതേസമയം,പിജി കോഴ്‌സുകളുടെ നിലവാരം തകർക്കുന്ന ഇത്തരം ചട്ടവിരുദ്ധ തീരുമാനങ്ങൾ സംസ്ഥാനത്തെ ഒരു സർവ്വകലാശാലമാത്രമായി രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കൈക്കൊള്ളുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തുവന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും എസ്‌യുസിസി നിവേദനം നൽകി.
കാസർകോട് ഗവൺമെന്റ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ ലഹരി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് പ്രിൻസിപ്പൽ എം.രമയെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. ഇതിന് മുൻകൈയെടുത്ത എസ്എഫ്‌ഐ നേതാവാണ് ഇമ്മാനുവൻ എന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി വാർത്താക്കുറിപ്പിൽ ആരോപിച്ചു.
Comments