രോഹിത് ശർമ്മ നായകനായ ഇന്ത്യൻ ക്രിക്കറ്റ് സംഘം ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് പോകില്ല. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ ഇന്ന് സ്ഥിരീകരിച്ചു. പിസിബി തലവൻ സക്ക അഷ്റഫ് ബിസിസിഐ സെക്രട്ടറി ജയ്ഷായുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം. മത്സരത്തിന്റെ ക്രമീകരണം നാളെ പ്രഖ്യാപിക്കും.
‘ബിസിസിഐ സെക്രട്ടറി പിസിബി തലവൻ സക്ക അഷ്റഫുമായി കൂടിക്കാഴ്ച നടത്തി, ഏഷ്യാ കപ്പ് ഷെഡ്യൂൾ ഇതോടെ അന്തിമമായി, അത് നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. പാകിസ്താനിൽ ലീഗ് ഘട്ടത്തിൽ നാല് മത്സരങ്ങൾ നടക്കും, തുടർന്ന് ഇന്ത്യയും പാകിസ്താനുമുൾപ്പെടെയുളള 9 മത്സരങ്ങൾ ശ്രീലങ്കയിൽ നടക്കും.’ ധുമാൽ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
ലീഗ് ഘട്ടത്തിൽ രണ്ട് തവണ ഇന്ത്യയും പാക്കിസ്താനും നേർക്കുനേർ വരുന്നുണ്ട്. ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ശ്രീലങ്കയിലെ ധാംബുള്ളയിലായിരിക്കും ഇന്ത്യയും പാകിസ്താനും മത്സരിക്കുക. ഇരു ടീമുകളും ഫൈനലിൽ എത്തിയാൽ മൂന്നാം തവണയും ധാംബുള്ളയിൽ തന്നെ മത്സരം നടക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17വരെയാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പിന്റെ ഔദ്യോഗിക മത്സരക്രമം നാളെ പുറത്തുവിടും.ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
Comments