കോഴിക്കോട്: ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സെമിനാറുകൾ പലതും കേരളത്തിലും ഇന്ത്യയിലും പൊതുവെ കാണുന്ന കാഴ്ചയാണ്. ആ കാഴ്ചയിൽ നിന്നെല്ലാം വ്യത്യസ്തമായി പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് ഒരാഴ്ചക്കാലത്തേക്ക് സംഘനപരമായി, രാഷ്ട്രീയപരമായി അണിനിരത്തുകയാണ് കോഴിക്കോട് നടത്തുന്ന സെമിനാർ. ഇങ്ങനെയൊരു സെമിനാർ സംഘടിപ്പിക്കുന്നതിന്റെ ആവശ്യം ഇതിന്റെ മുദ്രാവാക്യം തന്നെ സൂചിപ്പിക്കുന്നുണ്ട്. ജനസമൂഹത്തിന്റെ വിവിധ തലത്തിലുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് സെമിനാറിൽ ഒത്തുച്ചേർന്നത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചപ്പോൾ തന്നെ ഇന്ത്യയിലുടനീളം പ്രതിഷേധങ്ങൾ രൂപപ്പെട്ടു. ഇന്ത്യയിലെ ബദൽ സംവിധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാനമെന്ന നിലയിൽ, മതനിരപേക്ഷതയുടെ കലവറയായ കേരളത്തിൽ ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ഏകീകൃത സിവിൽ കോഡ് എന്ന ഹിന്ദുത്വ അജൻഡ ഇന്ത്യയിൽ നടപ്പാക്കില്ല എന്ന പ്രതിജ്ഞയാണ് ഈ സെമിനാർ മുന്നോട്ട് വെയ്ക്കുന്നത്. ബിജെപി ഉദ്ദേശിക്കുന്നത് ഏകീകൃത സിവിൽ കോഡ് ഒന്നുമല്ല. ഹിന്ദുത്വ രാജ്യമാക്കി മാറ്റുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്.
ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാനുള്ള ശേഷി ജനകീയ പ്രസ്ഥാനത്തിന് ഉണ്ട്. അത് ഉറക്കെ വിളിച്ചു പറയുന്നതാണ് ഈ സെമിനാർ. ചാതുർ വർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനും മനുസ്മൃതി അടിസ്ഥാനപ്പെടുത്തി ഭരണഘടന രൂപീകരിക്കാനും രാജ്യത്തെ വൈവിധ്യങ്ങളെ മുഴുവൻ തകർത്ത് രാജ്യം ഏകീകൃതമാണ് എന്നു പറയുന്ന സവർണ ശക്തികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങൾക്ക് തുടക്കം കുറിച്ച ചരിത്ര പ്രസിദ്ധമായ ഒന്നായി സെമിനാർ അറിയപ്പെടും എന്ന് എം. വി ഗോവിന്ദൻ പറഞ്ഞു.
Comments