കഴിഞ്ഞ ദിവസം ഭഗീരഥനെ പരാമർശിച്ചപ്പോൾ സഗരനെപ്പറ്റിപ്പറയുകയുണ്ടായി. സഗരൻ എന്ന പേരിനു പിന്നിലൊരു കഥയുണ്ട്. രാമന്റെ വംശമായ ഇക്ഷ്വാകുവംശത്തിലെ അസിത രാജാവ് ഒരു യുദ്ധത്തിൽത്തോറ്റ് രണ്ടു പത്നിമാരുമായി ഹിമാലയത്തിലേക്ക് പോയി. അപ്പോൾ അദ്ദേഹത്തിന്റെ രണ്ടു പത്നിമാരും ഗർഭിണികളായിരുന്നു. ഹിമാലയത്തിൽക്കഴിയവേ രാജാവ് മരിച്ചു. അതിലൊരു രാജ്ഞി മറ്റേയാൾക്ക് വിഷം കൊടുത്തു. വിഷത്താൽ അവശയായ അവൾ ച്യവനമഹർഷിയെ അഭയം പ്രാപിച്ചു. (പ്രസിദ്ധമായ ച്യവനപ്രാശം എന്ന ആയുർവ്വേദ ഔഷധം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.) ച്യവനൻ എന്ന ബ്രഹ്മർഷി തന്നെ ആശ്രയിച്ചു വന്ന രാജ്ഞിയെ ആശ്വസിപ്പിച്ചു. “രാജ്ഞീ, നീ വിഷമിക്കേണ്ട. നീ പ്രസവിക്കുന്ന പുത്രൻ മഹാബലവാനും തേജസ്വിയും വീരനുമായിരിക്കും. അവനോടൊപ്പം നിന്റെ ഉള്ളിൽച്ചെന്ന വിഷവും വെളിയിൽ വരും. തെല്ലും ഭയപ്പെടേണ്ടതില്ല.”
പതിവ്രതാരത്നമായ രാജ്ഞി ഗര (വിഷം) ത്തോടു കൂടി ഒരു പുത്രനെ പ്രസവിച്ചു. ആ അത്ഭുത ശിശുവിന് സഗരൻ (ഗരത്തോടു കൂടി പിറന്നവൻ) എന്ന പേരുണ്ടായി. സഗരൻ പിന്നീട് പ്രശസ്തമാം വിധം രാജ്യം ഭരിച്ചു.
വാല്മീകി രാമായണം 37-)o സർഗ്ഗം ഇക്ഷ്വാകു വംശപരമ്പരയിലാണ് രാമന്റെ വംശത്തെപ്പറ്റി പറയുന്നത്.
എത്രയോ കാലമായി മനുഷ്യൻ പരസ്പരം ചതിച്ചും കൊന്നും വെന്നും ജീവിക്കുന്നു. എല്ലാക്കാലത്തും ഇതുണ്ടായിരുന്നു. സഗരന്റെ പിതാവ് അസിതൻ ഹേഹയന്മാരും, താല ജംഘന്മാരും ശശിബിന്ദുക്കളുമായും യുദ്ധത്തിൽ പരാജയപ്പെട്ടാണ് ഹിമാലയത്തിലെത്തിയത്. അവിടെ വച്ച് മരണപ്പെട്ട അസിതന്റെ ഗർഭിണിയായ ഭാര്യയാണ് മറ്റൊരുവൾക്ക് വിഷം കൊടുത്തത്.
എന്നിട്ടോ അതിൽ നിന്ന് ഒരു വലിയ വംശം ഉയർന്നു വന്നു. ഭഗീരഥനെപ്പോലെ, രാമനെപ്പോലെ ലോകം എന്നെന്നും ഓർത്തിരിക്കുന്ന മഹാത്മാക്കളുടെ പൂർവ്വിക പരമ്പരയെപ്പറ്റി പറയുക വഴി വലിയൊരു സന്ദേശം രാമായണം നൽകുന്നു.
മനുഷ്യ ജന്മമെന്നാൽ കഷ്ടപ്പാടും ദുരിതവുമൊക്കെ നിറഞ്ഞതാണ്. ജയവും തോൽവിയും മാറി മാറി വരും. ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ട് എന്ന നാടൻ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന കഥകളും സംഭവങ്ങളും കോർത്തിണക്കിയ രാമായണം നിത്യജീവിതത്തിൽ വളരെ പ്രസക്തമാണ്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/















