കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായി മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച് സിപിഎം. ഈ മാസം 26 ന് നടക്കുന്ന സെമിനാറിലാണ് മുസ്ലീം സംഘടനകൾക്കൊപ്പം സിപിഎം വേദി പങ്കിടുക. കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാറിൽ വിവിധ മുസ്ലീം സംഘടനകൾ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ സിപിഎം താത്പര്യം അറിയിച്ചിരിക്കുന്നത്.
മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൺ. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്ര സംഘടനകൾ കൂട്ടായ്മയുടെ ഭാഗമാണ്. പ്രത്യേകം ക്ഷണക്കത്ത് നൽകിയാണ് സിപിഎമ്മിനെ മുസ്ലീം കോ ഓർഡിനേഷൻ കമ്മിറ്റി സെമിനാറിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മുസ്ലീം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃസ്ഥാനം ലീഗിനാണ്. അതിനാൽ മുസ്ലീം കോർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിലെത്താൻ സിപിഎം താത്പര്യം കാണിക്കുമെന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ മുസ്ലീം സംഘടനകളുടെ സെമിനാറിൽ പങ്കെടുക്കുമെന്ന് സിപിഎം കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.
മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി, സമസ്ത കേരള ജംയുത്തുൽ ഉലമ, കെഎൻഎം, ജാമിയത്തുൽ ഉലമ, ദക്ഷിണ കേരള ജാമിയത്തുൽ ഉലമ, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ, മർക്കസുദ്ദ അവ, എംഇഎസ്, എംഎസ്എസ് എന്നീ സംഘടനകൾ ചേർന്നതാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി.
Comments