പാലക്കാട്: വടക്കഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകനെ ഒപ്പംകൂട്ടി മദ്യവില്പന നടത്തിയ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വാൽക്കുളമ്പ് സ്വദേശി മാധവനാണ് അറസ്റ്റിലായത്. അഞ്ച് ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന് പിടിച്ചെടുത്തു. മകനെയും കൂട്ടി ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാണ് മദ്യം വിറ്റിരുന്നത്.
പോലീസോ, ആളുകളോ വരുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വിവരം നൽകുന്നതിനാണ് മകനെ കൂടെക്കൂട്ടുന്നതെന്നും പോലീസ് പറഞ്ഞു. വാൽക്കുളമ്പ് വെട്ടിക്കലിൽ ഇടപാടുകാരെ കാത്തുനിൽക്കുമ്പോൾ വടക്കഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. മകനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുമ്പിൽ ഹാജരാക്കി. മാധവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം വടക്കഞ്ചേരിയിൽ രണ്ടാഴ്ച മുമ്പ് ആർ. അനിൽ എന്ന അനിൽ കുട്ടാസിനെ ഷാഡോ പോലീസ് പിടികൂടിയിരിന്നു. സഞ്ചരിക്കുന്ന ബാർ എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ആവശ്യമുള്ള മദ്യം ഫോണിൽ ഓഡർ ചെയ്താൽ സ്‌കൂട്ടറിൽ പോയി ഇയാൾ എത്തിച്ചുകൊടുക്കുമായിരുന്നു. എക്‌സൈസ് സംഘം ഒരുമാസം ഇയാളെ നിരീക്ഷിച്ച ശേഷമാണ് പിടികൂടിയത്. ഇയാളിൽ നിന്നും 22 കുപ്പി മദ്യം എക്‌സൈസ് പിടിച്ചെടുത്തിരുന്നു.
Comments