തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കവെ മൈക്ക് ഓഫായതിന് കേസെടുത്ത സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരക്കിട്ട് കേസെടുത്തതിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് തലയൂരാനുളള ശ്രമം. സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും എടുക്കരുതെന്നാണ് മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിനാണ് വിചിത്രമായ കുറ്റം ആരോപിച്ച് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സംഭവത്തിൽ ആരും പരാതി നൽകാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാൽ എഫ്‌ഐആറിൽ പ്രതി ആരെന്ന് രേഖപ്പെടുത്തിയിട്ടില്ല.
എഫ് ഐ ആറിന്റെ ഉളളടക്കം ഇങ്ങനെയാണ്, അയ്യൻങ്കാളി ഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കി. കേരളാ പോലീസ് ആക്ട് 2011,118(ഇ) വകുപ്പ് പ്രകാരം പ്രതി കുറ്റം ചെയ്തിരിക്കുന്നു. സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധിക്കുമെന്നും എഫ് ഐ ആറിൽ പറയുന്നു. മുമ്പും മുഖ്യമന്ത്രി പ്രസംഗിച്ച വേദികളിൽ മൈക്ക് തടസപ്പെട്ടിട്ടുണ്ട്. എന്നാൽ പൊതുസുരക്ഷയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ആരും കേസ് എടുത്തിട്ടില്ല.
Comments