തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗയാനുമായി ബന്ധപ്പെട്ട് രണ്ട് പരീക്ഷണങ്ങൾ കൂടി വിജയകരമായി പൂർത്തികരിച്ച് ഇസ്രോ. വിക്ഷേപണത്തിന് ഉപയോഗിക്കുന്ന പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണങ്ങളാണ് വിജയം കണ്ടത്. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോാപ്ലക്‌സിലാണ് പരീക്ഷണം നടത്തിയത്.
പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന ഹോട്ട് ടെസ്റ്റുകൾ ഇനിയും ആവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യത്തെ ഹോട്ട് ടെസ്റ്റ് ജൂലൈ 19-ന് നടത്തി പൂർണവിജയത്തിലെത്തിയിരുന്നു. മൂന്ന് ഹോട്ട് ടെസ്റ്റുകൾ ഉടനെ നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു. 350 സെക്കൻഡ് ദൈർഘ്യമുള്ളതായിരുന്നു രണ്ടാമത്തെ ടെസ്റ്റ്. അന്തിമ ഭ്രമണപഥത്തിലെത്താൻ ഓർബിറ്റൽ മൊഡ്യൂളിന്റെ സർക്കുലറൈസേഷൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്.
300-400 കിലോമീറ്റർ ഭൂപരിധിയിലുള്ള ഭ്രമണ പഥത്തിലാണ് ഗഗൻയാൻ വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന് ശേഷം നാല് ദിവസം കഴിഞ്ഞ് തിരികെയെത്തും. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് പേർ റഷ്യയിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കി. 1,000 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. ഗഗൻയാൻ ദൗത്യം വിജയിക്കുകയാണെങ്കിൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിക്കും. മനുഷ്യരുടെ ബഹിരാകാശ യാത്രകൾക്കും ടൂറിസം മേഖലയിലെ പുത്തൻ സാധ്യതകൾക്കും ഇത് വഴിയൊരുക്കും.
Comments