ന്യൂസീലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമനില പിടിച്ച് അർജന്റീനയുടെ തിരിച്ചുവരവ്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് അർജന്റീന തിരിച്ചുവരവ് നടത്തിയത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി. അർജന്റീനക്ക് വേണ്ടി സോഫിയ ബ്രൗൺ, റോമിന നൂൻസ് എന്നിവരും ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലിൻഡ മൊത്ലാലോ, തെമ്പി ഗറ്റ്ലാന എന്നിവരും ലക്ഷ്യം കണ്ടു.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും മത്സരത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു. 74-ാം മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന അർജന്റീന അഞ്ച് മിനിറ്റുകൾക്കിടെയാണ് രണ്ട് ഗോൾ തിരിച്ചടിച്ചത്.ലിൻഡ മോട്ടൽഹാലോയിലൂടെ 30-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. പിന്നാലെ 66-ാം മിനിറ്റിൽ തെംബി ഗാട്ട്ലാനയും സ്‌കോർ ചെയ്തതോടെ ദക്ഷിണാഫ്രിക്ക ലോകകപ്പ് ചരിത്രത്തിലെ ആദ്യവിജയം നേടാനാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ 74-ാം മിനിറ്റിൽ സോഫിയ ബ്രൗണിലൂടെ ഒരു ഗോൾ തിരിച്ചടിച്ച അർജന്റീന 79-ാം മിനിറ്റിൽ റോമിന ന്യൂനെസിലൂടെ രണ്ടാം ഗോളും മടക്കി.
ടൂർണമെന്റിലെ ആദ്യമത്സരം തോറ്റുകൊണ്ടാണ് അർജന്റീന ആരംഭിച്ചത്. ലോകകപ്പിലെ അർജന്റീനയുടെ ആദ്യ പോയിന്റാണിത്. രണ്ട് കളികളിൽ നിന്ന് ഒരു പോയിന്റുമായി നിലവിൽ ഗ്രൂപ്പ് ജിയിൽ നാലാം സ്ഥാനത്തുള്ള അർജന്റീനയ്‌ക്ക് നോക്കൗട്ട് സാദ്ധ്യതകൾ ഏറെക്കുറേ അവസാനിച്ചു. ഗ്രൂപ്പിൽ മൂന്ന് പോയിന്റുകളുമായി സ്വീഡൻ ഒന്നാം സ്ഥാനത്തും ഇറ്റലി രണ്ടാം സ്ഥാനത്തുമാണ്.
Comments