കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ പി ജയരാജന്റെ വിവാദ പ്രസംഗത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.
സിപിഎമ്മിന്റെ ലക്ഷ്യം സാമാധന അന്തരീക്ഷം കേരളത്തിൽ നിലനിർത്തുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തോട,് ക്രിമനൽ പശ്ചാത്തലത്തെ അംഗീകരിക്കാത്ത നേതാവാണ് പി ജയരാജനെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു.
യുവമോർച്ച പ്രവർത്തകർക്ക് നേരെ വധഭീഷണി ഉയർത്തിയ പി ജയരാജന്റെ പ്രസംഗത്തെ പാർട്ടി അംഗീകരിക്കുന്നില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. പി ജയരാജന്റെ പേരെടുത്ത് പറയാതെയാണ് പാർട്ടി സെക്രട്ടറി തളളിപറഞ്ഞത്. പ്രകോപനപരമായ നിലപാടിനെ പാർട്ടി അംഗീകരിക്കുന്നില്ല. ഇങ്ങോട്ട് കടന്നാക്രമണം നടത്തിയാലും അങ്ങോട്ട് അതേ രീതിയിൽ പ്രതികരിക്കേണ്ട എന്നതാണ് പാർട്ടി നിലപാട് . രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകാൻ മനപൂർവ്വം ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി. ജയരാജൻ ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്റെ പ്രതികരണം. ഓരോരുത്തർക്കും ഓരോ നിലപാടുകളുണ്ട്. അത് വ്യക്തിപരമാണ്. പി. ജയരാജൻ ആലങ്കാരികമായാണ് പരാമർശം നടത്തിയത്. മുൻപും താൻ ഇതാണ് ഈ വിഷയത്തിൽ പറഞ്ഞത്. അതിൽ തന്നെ ഉറച്ചുനിൽക്കുന്നതായും ഇപി ജയരാജൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന വ്യാപകമായി യുവമോർച്ച പി ജയരാജനെതിരെയും സ്പീക്കർ എ എൻ ഷംസീറിനെതിരെയും പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതിനാൽ സംഭവത്തിൽ വിമർശനം ശക്തമാവുകയാണ്.
ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർക്കെതിരെയും കൊലവിളിയിൽ പി ജയരാജനുമെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.പരാമർശത്തെ ചൊല്ലി സി പി എമ്മിൽ ഏകാഭിപ്രായമില്ലെന്നതിന്റെ തെളിവാണ് ഇരു നേതാക്കളുടെയും വാക്കുകളിൽ പ്രതിഫലിച്ചത്.
Comments