തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിനെതിരെ 1050 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുത്തിയതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാകുന്നത്. കൊല്ലം ക്രൈബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 11-അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നെന്നും ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നുമാണ് പ്രധാന കണ്ടെത്തലായി കുറ്റപത്രത്തിലുള്ളത്. 1,050 പേജുകളുള്ള കുറ്റപത്രത്തിൽ 136 സാക്ഷി മൊഴികളാണുള്ളത്. സംഭവ ദിവസം അവിടെയുണ്ടായിരുന്ന ഡോക്ടർമാർ, നേഴ്‌സുമാർ, സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ സാക്ഷികളായി രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് 10-നായിരുന്നു ഡോക്ടർ വന്ദനാ ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് സന്ദീപ് കുത്തികൊലപ്പെടുത്തിയത്. വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിച്ച പ്രതി പരിശോധനയ്‌ക്കിടെ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് 84 ദിവസത്തിന് ശേഷമാണ് അന്വേഷണം അവസാനിപ്പിച്ച് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം പരിശോധിച്ചതിന് ശേഷമായിരിക്കും വിചാരണ നടപടികൾ ആരംഭിക്കേണ്ട നടപടികൾ കോടതി തീരുമാനിക്കുക.
പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് നയിച്ചതെന്നാണ് സന്ദീപിന്റെ ജാമ്യാപേക്ഷയിൽ ഉണ്ടായിരുന്നത്. എന്നാൽ അത് തള്ളികളയുന്ന കണ്ടെത്തലുകളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.
Comments