ഇടുക്കി: മറയൂരിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച് പടയപ്പ. കഴിഞ്ഞ രണ്ടു ദിവസമായി തലയാറിലെ തോട്ടം മേഖലയിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. ആന അക്രമ രീതി കാണിച്ചു തുടങ്ങിയ സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണ്. ആനയെ തുരത്താൻ വനം ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
മൂന്നാർ വിട്ട പടയപ്പ കഴിഞ്ഞ് ഒന്നരമാസമായി മറയൂരിലെ തോട്ടം മേഖല കേന്ദ്രീകരിച്ചാണ് തമ്പടിച്ചിരിക്കുന്നത്. പാമ്പൻ മലയിലും, ലക്കം ന്യൂ ഡിവിഷനിലും ജനവാസ മേഖലയിലിറങ്ങിയ കാട്ടുകൊമ്പൻ വ്യാപക നാശ നഷ്ടങ്ങളുണ്ടാക്കിയിരുന്നു. പിന്നാലെയാണ് തലയാറിലെത്തിയത്.
തോട്ടം മേഖലയിൽ തമ്പടിച്ചിരിക്കുന്ന പടയപ്പ പകൽ സമയങ്ങളിലും ലയങ്ങൾക്ക് സമീപത്തെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി. ആനയെ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. മേഖലയിലേക്ക് കടന്നു വരാതിരിക്കാൻ വൈദ്യുതി വേലിയും കിടങ്ങുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.















