ന്യൂഡൽഹി: മദ്യനയ കുംഭക്കോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി സെപ്റ്റംബറിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്നയും എസ്വിഎൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബർ നാലിലേക്ക് മാറ്റിയത്. തന്റെ ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ജാമ്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചത്.
സിസോദിയയുടെ ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമാണ് ജാമ്യാപേക്ഷ പരിഗണിയ്‌ക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റിയത്. കേസുകളിലെ പതിവ് ജാമ്യാപേക്ഷകൾക്കൊപ്പം മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷയും സുപ്രീം കോടതി പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു. ജൂലൈ 14-ന് സിസോദിയ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷകളിൽ വിശദീകരണം അറിയിക്കാൻ സുപ്രീം കോടതി സിബിഐയോടും ഇഡിയോടും ആവശ്യപ്പെട്ടിരുന്നു. മദ്യനയകുംഭക്കോണ കേസിൽ ഗൂഢാലോചനയുടെ പ്രധാന പങ്കാളിയാണ് സിസോദിയയെന്നും ജാമ്യം നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 622 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐ കണ്ടെത്തിയത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 7 എ, ഐപിസി 120,420 എന്നീ വകുപ്പുകൾ പ്രകാരമാണ് സിസോദിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഇതുവരെ സിസോദിയ ഉൾപ്പെടെ 12 പേരാണ് അറസ്റ്റിലായത്.
Comments