ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച ഭീകരന്റെ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരരിൽ ഒരാളെ സൈന്യം വെടിവെച്ച് കൊന്നു. സംഭവത്തിൽ മറ്റൊരാൾക്ക് വെടിയേറ്റതായും സൈനിക വൃത്തങ്ങൾ പറഞ്ഞു. ജമ്മു കശ്മീരിലെ നിയന്ത്രണ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്.
ഭീകരരുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. സംഭവ സ്ഥലത്ത് കൂടുതൽ തിരച്ചിൽ നടന്നു വരികയാണ്. മൂന്ന് പാക് ഭീകരരാണ് രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ നിയന്ത്രണ രേഖയിലും സുപ്രധാന മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കുപ്വാരയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. കൊല്ലപ്പെട്ട ഭീകരൻ പാക് സ്വദേശിയാണെന്ന് ഇയാളിൽ നിന്നും കണ്ടെത്തിയ രേഖകളിൽ നിന്ന് വ്യക്തമായിരുന്നു. ഭീകരനിൽ നിന്നും വിവിധ തരം തോക്കുകൾ, ആയുധങ്ങൾ, 32 ബുള്ളറ്റുകൾ എന്നിവ കണ്ടെത്തിയിരുന്നു.
Comments