തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകം നിറയെ അബന്ധങ്ങൾ മാത്രം. സാമാന്യബുദ്ധിയെ വെല്ലുന്ന തരത്തിലുള്ള അബന്ധങ്ങളാണ് പുസ്തകത്തിൽ മുഴുവൻ കുത്തി നിറച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്നിലെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ കർഷകർക്കായി പുറത്തിറക്കിയ കൈപ്പുസ്തകമാണ് വസ്തുതയ്‌ക്ക് നിരക്കാത്ത കാര്യങ്ങൾ എഴുതി പ്രസിദ്ധീകരിച്ചത്.
67.5 വർഷം കൊണ്ട് ആട് 3,035 കിലോ വളരുമെന്നതാണ് ആദ്യത്തെ അബദ്ധം. എന്നാൽ തുടരെ അക്ഷരതെറ്റുകളും അബദ്ധങ്ങളും മാത്രം. ആട് 3,035 കിലോ ആയി വളരുന്നതിനായി ദിവസവും 34 കിലോ പച്ചിലയോ തീറ്റപ്പുല്ലും നൽകണമെന്നും പുസ്തകത്തിൽ പറയുന്നു. ഇത് വായിച്ചവർ എന്താണ് സംഭവിച്ചത് എന്നറിയാതെ കണ്ണ് തള്ളിയത് മാത്രം മെച്ചം. അല്ലാതെ ഈ പുസ്തകത്തിൽ നിന്നും യാതൊന്നും മനസിലാക്കാൻ പാവം കർഷകർക്ക് സാധിക്കില്ല. ഒരു ആടിന് ശരാശരി 15-20 വർഷമാണ് പരമാവധി ആയുസ്. എന്നാൽ കുടപ്പനകുന്നിലെ കർഷകരുടെ ആടുകൾ പതിറ്റാണ്ടുകൾ ജീവിക്കുമെന്നാണ് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെ നിഗമനം.
10-15 വർഷം മാത്രം ആയുസുള്ള താറാവ് 23 വർഷം മുട്ടയിടുമെന്നും ആറോ എട്ടോ തവണ മാത്രം പ്രസവിക്കുന്ന മുയൽ 68 തവണ പ്രസവിക്കുമെന്നൊക്കെ കൈപുസ്തകത്തിൽ പറയുന്നു. കറവപ്പശു, ആട്, കോഴി, ഇറച്ചിക്കോഴി, താറാവ്, ടർക്കി എന്നിവയുടെ വളർത്തൽ, ആഹാരക്രമം, പ്രത്യുൽപ്പാദനം തുടങ്ങിയവയെ കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്. പുസ്തകത്തിന്റെ 30,000 കോപ്പികൾ ഇതിനോടകം അച്ചടിച്ചു. കൊച്ചി കാക്കനാട്ടുള്ള സ്ഥാപനത്തിലാണ് പ്രിന്റിംഗ് നടത്തിയത്. പ്രിന്റിംഗ് സ്ഥാപനത്തിലുള്ളവരും ഇത് ശ്രദ്ധിച്ചില്ലെന്നത് മറ്റൊരു അബദ്ധം. അച്ചടിച്ച കോപ്പികൾ കുടപ്പനക്കുന്നിലെത്തിച്ചാണ് പരിശീലന കേന്ദ്രങ്ങളിലേക്കും മൃഗാശുപത്രികളിലേക്കും വിതരണം ചെയ്യുന്നത്.
മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറാണ് പുസ്തകത്തിന്റെ ഉള്ളടക്കവും എഡിറ്റിംഗും ചെയ്യുന്നത്. മലയാളം അറിയാത്ത ഡിസൈനറെ കൂട്ടുപിടിച്ച് ലക്ഷങ്ങൾ ചിലവഴിച്ച് തെറ്റും അബദ്ധവും നിറഞ്ഞ കൈപ്പുസ്തകം പുറത്തിറക്കി എന്ന ആക്ഷേപമാണ് ഉയരുന്നത്.
Comments