ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദത്തെ അടിച്ചമർത്താൻ ബ്രിട്ടൺ കൂടുതൽ ഫണ്ട് വകയിരുത്തിയതായി ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെൻധാട്ട്. ഇന്ത്യയിൽ ത്രീദിന സന്ദർശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 95,000 പൗണ്ടാണ് ഖലിസ്ഥാൻ ഭീകരവാദത്തെ നേരിടാനായി മാത്രം ബ്രിട്ടൺ മാറ്റിവെച്ചിരിക്കുന്നത്.
ഖലിസ്ഥാൻ തീവ്രവാദിക്കൾക്കെതിരെ ഇരു രാജ്യങ്ങളും സംയുക്തമായി രൂപീകരിച്ച ജോയിന്റ് എക്സ്ട്രീമിസം ടാസ്‌ക് ഫോഴ്സിന്റെ നടപടികൾ പുരോഗമിക്കുകയാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയും യുകെയും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആഴമേറിയതും സുദൃഢമാണ്. ലോകത്തെ സുരക്ഷിതവും സമൃദ്ധവുമായ സ്ഥലമാക്കി ഇരു രാജ്യങ്ങളെയും മാറ്റാൻ പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. രണ്ടുപേരും നേരിടുന്ന സുരക്ഷാ ഭീഷണികളെ കൂടുതൽ ഫലപ്രദമായി നേരിടാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദത്തെ ഒന്നിച്ച് നേരിടുമെന്നും ബ്രിട്ടിഷ് സുരക്ഷമന്ത്രി ടോം തുഗെൻധാട്ട് പറഞ്ഞു.
ഖലിസ്ഥാൻ തീവ്രവാദം ഉൾപ്പെടെയുള്ള സുരക്ഷ ഭീഷണികളെയും അനധികൃത കുടിയേറ്റത്തെയും നേരിടാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ് പറഞ്ഞു. കൊൽക്കത്ത നടക്കുന്ന മൂന്നാമത് ജി-20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിൽ ബ്രിട്ടീഷ് മന്ത്രി പങ്കെടുക്കുന്നുണ്ട്. കൂടാതെ ആഗോള സുരക്ഷയിൽ ഇരു രാജ്യങ്ങളുടെ സഹകരണം ശക്തമാക്കുന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments