തിരുവനന്തപുരം: തട്ടിപ്പുകാരുടെ ‘ഇന്ത്യ’ മുന്നണി എന്തിനാണ് പുതുപ്പള്ളിയിൽ രണ്ടായി മത്സരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇരുമുന്നണികളും ചേർന്ന് ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പോരേയെന്നും ജനങ്ങളെ എന്തിനാണ് കബളിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
“പുതുപ്പള്ളിയിൽ ഒറ്റ സ്ഥാനാർത്ഥിയെ നിർത്തിയാൽ പോരേ? എല്ലാ കാര്യത്തിലും ഇവർക്ക് ഒറ്റ നിലപാടാണ്. ഗണപതി നിന്ദയുടെ കാര്യത്തിലും മാസപ്പടി വാങ്ങിയതിലും ബിജെപിയെ എതിർക്കുന്നതിലുമെല്ലാം ഇവർ രണ്ട് കൂട്ടർക്കും ഒരേ നിലപാടാണ്. എങ്കിൽപ്പിന്നെ ഇരുമുന്നണികൾക്കും പുതുപ്പള്ളിയിൽ ഒരാളെ നിർത്തിയാൽ പോരേ, എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നത്.” കെ സുരേന്ദ്രൻ ചോദിച്ചു.
ഉമ്മൻചാണ്ടിയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി.ഡി സതീശൻ തന്നെയാണ് അവസാന കാലത്ത് ഉമ്മൻ ചാണ്ടിയെ വീഴ്‌ത്തിയത്. ഇത് ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. ഇന്ന് ഉമ്മൻചാണ്ടിയെ വാഴ്‌ത്തപ്പെട്ടവനാക്കുന്ന സതീശനും ഇപ്പോഴത്തെ യുഡിഎഫ് നേതൃത്വവുമാണ് ഉമ്മൻചാണ്ടിയെ അങ്ങേയറ്റം ദ്രോഹിച്ചത്. നിന്ദ്യമായ പ്രചാരണമാണ് ഉമ്മൻചാണ്ടിക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയിട്ടുള്ളതെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
പുതുപ്പള്ളിയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നത്തെ ചർച്ചയ്‌ക്ക് ശേഷം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.
Comments