കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ ലഹരി കേസുകൾ കുത്തനെ കൂടുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ എക്സൈസും പോലീസും ശക്തമായ നടപടികൾ സ്വീകരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വരുന്നത്.
ജില്ലയിലെ സ്കൂള്‍ കുട്ടികൾക്കിടയിൽ പോലും ലഹരി വ്യാപകമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നിന്നും മയക്കു മരുന്നുമായി ആറംഗ ഡിജെ സംഘത്തെ പിടിക്കൂടിയിരുന്നു. ജില്ലയിൽ ആറ് മാസം കൊണ്ട് എംഡിഎംഎ കേസുകള്‍ കുത്തനെ കൂടി. ജൂണ്‍ വരെ 206 പേരാണ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്.
കഞ്ചാവ് പിടികൂടുന്ന കേസുകളും വര്‍ദ്ധിച്ചു. ഈ കൊല്ലം ഇതുവെര 65 കിലോയാണ് എക്സൈസ് പിടിച്ചെടുത്തത് . കണക്കു പ്രകാരം ജൂണ്‍ മാസം വരെ 217 ഗ്രാം എംഡിഎംഎയും 254 ഗ്രാം മെത്താഫെറ്റമിനും 155 സ്പാസ്മോ പ്രോക്സിയോന് ഗുളികകളും പിടിച്ചെടുത്തു. എക്സൈസ് പരിശോധനയിലെ കണക്കുകള്‍ മാത്രമാണിത്. പോലീസിന്റെ കൂടെ ആകുമ്പോൾ ഇത് ഇരട്ടിയിലധികമാകും.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കണക്ക് പ്രകാരം സംസ്ഥാനത്ത് 2334 മയക്കുമരുന്ന് ഇടപാടുകാരാണ് ഉള്ളത്. ഇതില്‍ 412 പേര് കണ്ണൂരിലാണ്. ജുലൈയിൽ മാത്രം സിറ്റി പൊലിസ് ജില്ലാ പരിധിയിൽ മാത്രം 202 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments