എറണാകുളം: വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്‌മെനറ് ഡയറക്ടറേറ്റ് (ഇഡി). വീണാ വിജയനും എക്സാലോജിക് കമ്പനിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്നാണ് വിവരം. ആദ്യഘട്ടം എന്ന നിലയിൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിക്കുന്നത്.
കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് നിലനിൽക്കുമോയെന്ന് പരിശാധനയിലുണ്ടാകും, ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രേൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി കേന്ദ്ര നിയമങ്ങൾ അട്ടിമറിച്ച് ഖനന കമ്പനികളെ സഹായിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരാറുകൾ നിയമപരമെന്നാണ് സിപിഎം വിലയിരുത്തൽ. നിയമപരമെങ്കിൽ എങ്ങനെ വീണയുടെ അക്കൗണ്ടിൽ പണം വന്നുവെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാസപ്പടി വിവാദം ഒതുക്കാൻ കോൺഗ്രസും ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ തുറന്നടിച്ചു. മാസപ്പടി വിവാദത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വീണയ്‌ക്ക് നൽകിയതിനേക്കാൾ പണം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പിണറായിക്ക് മാത്രം എങ്ങനെ ഈ പണം ലഭിക്കുന്നു. പണപ്പിരിവ് എന്താണ് കേരളത്തിലെ ഏജൻസികൾ അന്വേഷിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവർക്കുമെതിരായ കേസുകൾ ഒത്തുതീർപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രത്തെ സമീപിക്കുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു. മാസപ്പടി ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്നും വ്യാജ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.
Comments