ന്യൂഡൽഹി: ഡൽഹി സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ ഐഎൻഡിഐഎ മുന്നണിയിൽ കോൺഗ്രസ്-ആപ്പ് തമ്മിലടി കനക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിൽ അധികാരമാറ്റം ആവശ്യമാണെന്ന കെജ്‌രിവാളിന്റെ പരാമർശമാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. കെജ്‌രിവാളിന് മറുപടിയുമായി കോൺഗ്രസും രംഗത്തുവന്നതോടെ തമ്മിലടി കൂടുതൽ ശക്തമായിരിക്കുകയാണ്.
ഛത്തീസ്ഗഡിലെ സ്‌കൂളുകൾക്ക് നിലവാരമില്ലെന്നും അവ മികച്ചതാക്കാൻ ഭരണമാറ്റം ഉണ്ടാകണമെന്നുമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പരാമർശം. ഛത്തീസ്ഗഡിലെ സ്‌കൂളുകൾ ശോചനാവസ്ഥയിലാണ്. പല സ്‌കൂളുകളും പൂട്ടിയതായാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സ്‌കൂളുകളെ മികച്ച നിലവാരത്തിൽ എത്തിക്കാൻ സംസ്ഥാനത്ത് ഭരണമാറ്റം ആവശ്യമുണ്ടെന്നും റായ്പൂരിൽ നടന്ന ചടങ്ങിൽ കെജ്‌രിവാൾ പറഞ്ഞു.
എന്നാൽ ഇതിന് മറുപടിയുമായി കോൺഗ്രസ് രംഗത്തുവന്നു. ഛത്തീസ്ഗഡിനെ ഡൽഹിയുമായി താരതമ്യം ചെയ്യരുതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഡൽഹി മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ മുന്നിലായിരുന്നു. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ ആപ്പുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് അൽക്ക ലാംബെ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് ആപ്പുമായുള്ള തർക്കം ആരംഭിക്കുന്നത്. ഡൽഹിയിലെ ഏഴ് സീറ്റുകളിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും സീറ്റുകൾ വിഭജിച്ച് നൽകാൻ തയ്യാറല്ലെന്നും അൽക്ക പറഞ്ഞു. എന്നാൽ ഇത് ഐഎൻഡിഐഎ മുന്നണിയിലെ ധാരണയ്‌ക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് വാദം അംഗീകരിച്ച് നൽകില്ലെന്നും ആപ്പ് മറുപടി നൽകി.
Comments