ന്യൂഡൽഹി: മണിപ്പൂരിൽ നിന്ന് രാജ്യതലസ്ഥാനത്ത് ഹെറോയിനും കറുപ്പും എത്തിക്കുന്ന വൻ സംഘത്തെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 40 കോടി രൂപ വിലമതിക്കുന്ന 56 കിലോഗ്രാം കറുപ്പും പോലീസ് പിടിച്ചെടുത്തു.
മണിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളെയാണ് ഇവരെന്ന് ഡൽഹി പോലീസ് കമ്മീഷണർ എച്ച്ജിഎസ് ധരിവാൾ വ്യക്തമാക്കി. ജമ്മു കശ്മീർ സ്വദേശികളായ രാജ്കുമാർ, പരംജീത് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് മണിപ്പൂരിൽ നിന്ന് മയക്കുമരുന്ന് ഡൽഹിയിൽ എത്തിച്ചിരുന്നത്. ഇവർക്ക് അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്.
രാജ് കുമാറും പരംജീത് സിങ്ങും ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണ്. ഈ സംഘത്തിലെ മറ്റ് അംഗങ്ങളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരി കടത്ത് സംഘത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പോലീസിന് രഹസ്യ സൂചന ലഭിച്ചിരുന്നു. അവരുടെ നീക്കങ്ങൾ കഴിഞ്ഞ നാല് മാസമായി നിരീക്ഷിക്കുകയായിരുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കമ്മീഷണർ പറഞ്ഞു.
മണിപ്പൂർ അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ലഹരി എത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരികയാണ്. തായ്‌ലൻഡ്, മ്യാൻമർ, ലാവോസ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന പ്രദേശത്ത് കൂടിയാണ് ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എത്തുന്നത്.
Comments