കടുത്ത ചൂടിലും പൊടിയിലും എസി വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ലെന്ന തരത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു വിഭാഗമാണ് ട്രാഫിക് പോലീസുകാർ. വെയിൽ ആയാലും ചൂടായാലും മഞ്ഞ് ആയാലും ഇവർക്ക് വിശ്രമമില്ല. എന്നാൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് സഹായമായി എത്തിയിരിക്കുകയാണ് ഗുജറാത്ത് സർക്കാർ.
എട്ട് മണിക്കൂറിലധികമാണ് പോലീസുകാർ നിരത്തുകളിൽ ജോലി ചെയ്യുന്നത്. പൊടിയും രാസവാതകങ്ങളും ശ്വസിക്കുന്നതിൽ നിന്നും ചൂടകറ്റാനുമായി എസി ഹെൽമറ്റാണ് ട്രാഫിക് പോലീസിന് നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. പ്ലാസ്റ്റിക് നിർമ്മിത ഹെൽമറ്റ് ഓരോ എട്ട് മണിക്കൂറും ചാർജ് ചെയ്യണം. സാധാരണ ട്രാഫിക് പോലീസ് ഹെൽമറ്റിനെക്കാൾ 500 ഗ്രാം ഭാരം അധികമുണ്ട്.
അന്തരീക്ഷ വായു വലിച്ചെടുക്കുകയും അത് മുഖത്തേക്ക് തിരിച്ചുവിടുകയും താപനിലയും പൊടിയും കുറയ്‌ക്കുകയും ചെയ്യുന്ന തരത്തിലാണ് രൂപകൽപ്പന. ഉത്തർപ്രദേശിലെ നോയിഡ ആസ്ഥനമായുള്ള കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡാണ് എസി ഹെൽമറ്റിന് പിന്നിൽ. വായു എടുക്കുന്നതിനും പുറന്തള്ളുന്നതിനുമായി ഹെൽമറ്റിന് മുൻവശത്ത് അധിക ഫാൻ പോലയുള്ള ഒന്ന് ഘടിപ്പിച്ചിട്ടുണ്ട്. വായു എടുക്കുന്നതിനും പുറത്തേക്ക് വിടുന്നതിനും സഹായിക്കുന്നത് ഇതാണ്. ഹെൽമറ്റിനുള്ളിൽ നാല് തരം ഫാനുകളാണുള്ളത്. ശ്വസിക്കാനും തണുപ്പിക്കാനും മറ്റും ഇവ സഹായിക്കുന്നു. എസി ഹെൽമറ്റ് ഉപയോഗിച്ചുള്ള ട്രാഫിക് പോലീസിന്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു.
Comments