ന്യൂഡൽഹി: വികസ്വര രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനും കൂട്ടായ ശ്രമത്തിലൂടെ പരിഹാരം കാണാനും ബ്രിക്‌സ് വേദിയൊരുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ മേഖലകളിൽ ശക്തമായ സഹകരണം വളർത്തിയെടുക്കുന്നതിൽ ബ്രിക്സിന്റെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
‘വികസ്വര രാജ്യങ്ങളിലെ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയായി ബ്രിക്‌സ് പ്രവർത്തിക്കും എന്നതിൽ സംശയമില്ല. ജോഹന്നാസ്ബർഗിൽ എത്തുന്ന നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമഫോസയുടെ ക്ഷണപ്രകാരമാണ് ബ്രിക്‌സ് ഉച്ചകോടിയൽ പങ്കെടുക്കുന്നതിന് താൻ ആഫ്രിക്കയിലേക്ക് പോകുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികമാണ് ഈ യാത്ര എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന ബ്രിക്‌സ് -ആഫ്രിക്ക ഔട്ട്‌റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്നീ പരിപാടിയിൽ പങ്കെടുക്കാനും ക്ഷണമുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട മറ്റ് അതിഥി രാജ്യങ്ങളുമായി സംവദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’പ്രധാനമന്ത്രി പറഞ്ഞു.
ജൊഹാനസ്ബർഗിൽ നടക്കുന്ന 15-ാമത് ബ്രിക്സ് ഉച്ചകോടി ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം ദക്ഷിണാഫ്രിക്കൻ സന്ദർശനമാണിത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികമാണ് ഈ സന്ദർശനം. ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ശേഷം ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഗ്രീസിലെ ഏഥൻസിലേക്ക് തിരിക്കും. 40 വർഷത്തിന് ശേഷം ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഗ്രീസ് സന്ദർശനം.
Comments